ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു; കെജ്‍രിവാളിന് എതിരെ എൻഐഎ അന്വേഷണം വരുന്നു

single-img
6 May 2024

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് എതിരെ ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തു . ആം ആദ്മി പാർട്ടിക്ക് വേണ്ടി ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു എന്ന ആരോപണത്തിലാണ് നടപടി.

ഭീകര സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിൽ നിന്ന് 1.5 കോടി വാങ്ങിയെന്നാണ് ആരോപണം. അതേസമയം ബിജെപിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ അവർ നടത്തുന്ന മറ്റൊരു വലിയ ഗൂഢാലോചനയാണിതെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി ഈ ഗൂഢാലോചന നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2014 മുതല്‍ 2022 വരെയുള്ള കാലത്ത് വിദേശത്തുള്ള ഖലിസ്താന്‍ സംഘടനകളില്‍നിന്ന് ആം ആദ്മി പാര്‍ട്ടി പണം സ്വീകരിച്ചുവെന്ന് ആരോപിച്ച് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവന്‍ പന്നൂന്‍ വീഡിയോസന്ദേശം പുറത്തുവിട്ടിരുന്നു.

1993-ലെ ഡല്‍ഹി ബോംബ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന ഖലിസ്താന്‍ ഭീകരവാദി ദേവീന്ദര്‍പാര്‍ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്ന് കെജ്‌രിവാള്‍ ഉറപ്പുകൊടുത്തെന്നും പന്നൂന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതടക്കം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുള്ള പരാതിക്കൊപ്പം ചേര്‍ത്തിരുന്നു. ആഭ്യന്തരമന്ത്രാലയം ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് എന്‍ഐഎ അന്വേഷണത്തിന് റഫര്‍ ചെയ്യണമെന്നാണ് കത്തിലെ ആവശ്യം.