യുഎസിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത; ദമ്പതികൾ മരിച്ചത് വെടിയേറ്റെന്ന് പൊലീസ്

single-img
14 February 2024

യുഎസിൽ നാലം​ഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികൾ മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രണ്ടുപേരുടെയും മൃതദേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് കണ്ടെത്തിയത് . മൃതദേഹങ്ങൾക്ക് സമീപത്തുനിന്നും പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കലിഫോർണിയയിലെ വീടിനുള്ളിൽ നാലം​ഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലം ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെൻറിയുടെ മകനും കുടുംബവുമാണ് മരിച്ചത്.

എ സിയിൽ നിന്നുള്ള വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, പിന്നീട് പൊലീസ് തന്നെ രണ്ടുപേരുടെ മരണം വെടിയേറ്റാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സാൻ മറ്റെയോ പൊലീസ് അറിയിച്ചു.

എ.സിയിൽ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററിൽ നിന്നോ വമിച്ച വിഷവാതകം ശ്വസിച്ചതാണോ മരണ കാരണമെന്ന സംശയം ആദ്യം ബന്ധുക്കൾ പങ്കുവെച്ചിരുന്നു. എന്നാൽ പിന്നാലെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മരണത്തിൽ ദൂരുഹതകളുണ്ടെന്ന് വ്യക്തമായത്.