സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് രംഗത്ത്

single-img
25 September 2022

മലപ്പുറം: സംസ്ഥാനത്തെ സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് രംഗത്ത്.നടപ്പാക്കിയാല്‍ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

ഇത്തരമൊരു തീരുമാനമെടുക്കും മുമ്ബ് മത സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്കൂള്‍ പഠന സമയക്രമത്തില്‍ മാറ്റത്തിന് ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.സ്കൂള്‍ പഠന സമയം രാവിലെ 8 മുതല്‍ 1 മണി വരെ ആക്കണമെന്നാണ് ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങള്‍ക്ക് മാറ്റിവെക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. മറ്റൊരു പ്രധാന ശുപാര്‍ശ അധ്യാപക പഠനത്തെ കുറിച്ചാണ്. അധ്യാപക പഠനത്തിന് അഞ്ച് വര്‍ഷത്തെ കോഴ്‌സിനാണ് കമ്മിറ്റിയുടെ ശുപാര്‍ശ. പ്ലസ് ടുവിന് ശേഷം ടിടിസിക്കും ബിഎഡിനും പകരം അഞ്ച് വര്‍ഷത്തെ ഒറ്റ കോഴ്സെന്നതാണ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.

സര്‍ക്കാരിന്റെ സ്കൂള്‍ സമയ മാറ്റ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത് വന്നിരുന്നു ശുപാര്‍ശ മദ്രസ പ്രവര്‍ത്തനത്തെയും മത പഠനത്തെയും അട്ടിമറിക്കുമെന്നാണ് വിമര്‍ശനം. പിന്നില്‍ മതനിഷേധ താല്പര്യമുള്ളവരാണെന്നും നീക്കത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങള്‍ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുമെന്നും സമസ്ത നേതാവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂര്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.

സര്‍ക്കാര്‍ നീക്കം ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് . സര്‍ക്കാര്‍ തുടര്‍ച്ചയായി മതനിരാസ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നെന്ന് ആക്ഷേപം. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സമസ്ത നേതാക്കള്‍ പറയുന്നു