ചിത്രത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ മാറ്റം വരുത്തി; ബറോസ് തി‌രക്കഥാകൃത്ത് ജിജോ പുന്നൂസ്

single-img
2 November 2022

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഫാന്റസി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റ തി‌രക്കഥ ‌‌എഴുതിയത് ജിജോ പുന്നൂസാണ്.

ചിത്രത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ മാറ്റം വരുത്തിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജിജോ പുന്നൂസ്. ഒടിയനും പുലിമുരുകനും മരക്കാറും പോലെ തന്റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ ടികെ രാജീവ് കുമാറുമായി ചേര്‍ന്ന് മോഹന്‍ലാല്‍ തിരക്കഥ മാറ്റിയെന്നാണ് തന്റെ ബ്ലോഗിലൂടെ അദ്ദേഹം പറഞ്ഞത്.

കോവിഡ് കാലത്തിനുശേഷമാണ് ചിത്രത്തില്‍ മാറ്റങ്ങളുണ്ടാകുന്നത്. ബറോസ് ഉപേക്ഷിക്കാന്‍ വരെ നീക്കങ്ങളുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിന്റെ ശ്രദ്ധ ഒടിടി ചിത്രങ്ങളിലായിരുന്നെന്നും നവോദയ സ്റ്റുഡിയോയില്‍ ഒരുക്കിയ സെറ്റ് പലതും പൊളിക്കാന്‍ പറഞ്ഞെന്നും ബ്ലോഗിലുണ്ട്.

2019ലാണ് മോഹന്‍ലാലുമൊന്നിച്ച്‌ സിനിമ ചെയ്യാന്‍ ജിജോ പുന്നൂസ് ആലോചിക്കുന്നത്. ഒരു പെണ്‍കുട്ടിയെ പ്രധാന കഥാപാത്രമാക്കിയാണ് ജിജോ പുന്നൂസ് കഥ ഒരുക്കുന്നത്. മോഹന്‍ലാലിന്റേയും ആന്റണി പെരുമ്ബാവൂരിന്റേയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ തിരക്കഥയില്‍ പല മാറ്റങ്ങളും വരുത്തിയെങ്കിലും പെണ്‍കുട്ടിയെ പ്രധാനകഥാപാത്രമാക്കുക എന്ന തീരുമാനത്തില്‍ താന്‍ ഉറച്ചു നിന്നു എന്നുമാണ് ജിജോ പറയുന്നത്. മോഹന്‍ലാലിന്റെ ബറോസ് എന്ന കഥാപാത്രത്തിന് രണ്ടാമതാണ് സ്ഥാനമുണ്ടായിരുന്നത്. മോഹന്‍ലാല്‍ ഈ തീരുമാനം അംഗീകരിക്കുകയും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ തയാറെടുപ്പ് ആരംഭിക്കുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ അണിയറ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഷൂട്ടിങ് ആരംഭിച്ചതോടെയാണ് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുന്നത്.

എന്നാല്‍ ഇതിനു ശേഷം നിര്‍മാതാവിന്റെ ശ്രദ്ധ ഒടിടി സിനിമകളിലേക്ക് തിരിഞ്ഞു. ചിത്രത്തിനായി ഒരുക്കിയ സെറ്റ് പൊളിച്ചുനീക്കുന്നതിനെക്കുറിച്ച്‌ ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞെന്നുമാണ് അദ്ദേഹം കുറിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ മുന്‍കൈ എടുത്ത് ബറോസ് വീണ്ടും തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി കഥയിലും തിരക്കഥയിലും അഭിനേതാക്കളിലും മാറ്റം വരുത്തി. വിദേശത്ത് നിന്ന് കലാകാരന്മാരെ തിരികെ കൊണ്ടുവരാനോ ലൊക്കേഷന്‍ ചിത്രീകരണത്തിനായി ഗോവയുടെ സമീപ സ്ഥലങ്ങളിലേക്ക് പോകാനോ ഒന്നും സാധ്യതയില്ലായിരുന്നു. മോഹന്‍ലാലിന്റെ അടുത്ത കോള്‍ ഷീറ്റുകള്‍ മറ്റ് പ്രോജക്റ്റുകള്‍ക്ക് നല്‍കുന്നതിന് മുമ്ബ് നാല് മാസത്തെ ഡേറ്റ് ഉപയോഗിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചു.

കൊച്ചിയിലും പരിസരത്തും നടക്കുന്ന പ്രധാന ചിത്രീകരണങ്ങള്‍ക്കായി രാജീവ്കുമാറിനൊപ്പം ചേര്‍ന്ന് മോഹന്‍ലാല്‍ തിരക്കഥയിലെ രംഗങ്ങളും കഥാപാത്രങ്ങളും സ്ഥലങ്ങളുമെല്ലാം മാറ്റി എഴുതി. കൂടുതലും നവോദയ കാമ്ബസിന്റെ അകത്തായിരുന്നു ചിത്രീകരണം. സിനിമയെ രക്ഷിക്കാനായുള്ള ബുദ്ധി‌പരമായ തീരുമാനമായാണ് തനിക്കിത് തോന്നിയത് എന്നാണ് അദ്ദേഹം കുറിച്ചത്.

ലാലുമോന്‍, റീ-റൈറ്റിംഗ് പ്രക്രിയയില്‍, തന്റെ സമീപകാല ഹിറ്റായ ഒടിയന്‍, പുലിമുരുകന്‍, ലൂസിഫര്‍, മരക്കാര്‍ എന്നിവ പോലെ തന്നെ തിരക്കഥയും ബറോസിന്റെ കഥാപാത്രവും തന്റെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഒരുക്കി. മലയാളി കുടുംബ സിനിമ പ്രേക്ഷകരെ രസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു തിരക്കഥ മാറ്റിയത്. 350 സിനിമകളുടെ ഭാഗമായ അറിവുകൊണ്ട് ലാലുമോന് അത് ചെയ്യാന്‍ കഴിയും തനിക്ക് വെറും 7 സിനിമകളില്‍ നിന്നുള്ള അറിവല്ലേയുള്ളൂ എന്നും ജിജോ പുന്നൂസ് കുറിക്കുന്നു. ബറോസ് എന്ന കഥാപാത്രം നിധിയുടെ അറ തുറക്കുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനായി മാത്രമാണ് മോഹന്‍ലാല്‍ തന്റെ സഹായം തേടിയത്. പുതിക്കിയ സിനിമയില്‍ തന്റെ പങ്കാളിത്തം അതുമാത്രമാണെന്നും ജിജോ പുന്നൂസ് വ്യക്തമാക്കുന്നു.