മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല;കേരള ഹൈക്കോടതി

single-img
20 November 2022

കൊച്ചി : വ്യക്തിനിയമപ്രകാരം മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി.

വിവാഹതിരായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെങ്കില്‍ പോക്സോ കുറ്റം ചുമത്താമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

പോക്സോ കേസില്‍ ജാമ്യം തേടി തിരുവല്ല സ്വദേശിയായ മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട മുപ്പത്തിയൊന്നുകാരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. പശ്ചിമബംഗാളില്‍നിന്നുളള പതിനാറുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി എന്നതായിരുന്നു പ്രതിയ്ക്കെതിരായ കുറ്റം. പെണ്‍കുട്ടി ചികിത്സക്കെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്ത് റിമാന്‍‍‍ഡ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയെ താന്‍ വിവാഹം ചെയ്തതാണെന്നും മുസ്ലിം വ്യക്തിനിയമപ്രകാരം അതിന് നിയമ തടസമില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. മുസ്ലിം വ്യക്തിനിയമപ്രകാരം ഒരാളെ വിവാഹം കഴിക്കുന്നതിന് പതിനെട്ട് തികയേണ്ടതില്ലെന്നും പ്രതി കോടതിയില്‍ നിലപാടെടുത്തു.

ചില സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ തന്നെ ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ പ്രതിയുടെ വാദം തളളിയ കോടതി പോക്സോ നിയമം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. പോക്സോ കേസിനെ മുസ്ലിം വ്യക്തിനിയമിത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തളളി.