ബംഗ്ലാദേശ് സ്വദേശിയെ ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്ത് മറയൂർ പോലീസ്

single-img
3 April 2024

പതിനാലുവയസുകാരിയെ ഇടുക്കി ജില്ലയിലെ മറയൂരിൽ നിന്നും കടത്തികൊണ്ട് പോയ ബംഗ്ലാദേശ് സ്വദേശിയെ പശ്ചിമ ബംഗാളിൽ നിന്നും മറയൂർ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് മൈമൻ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് പിടിയിലായത്. ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.

മറയൂരിൽ ജോലി ചെയ്തിരുന്ന പശ്ചിമബംഗാൾ സ്വദേശിയുടെ മകളെയാണ് ഇയാൾ കടത്തിക്കൊണ്ടുപോയത്. പ്രതി ടൂറിസം വിസയിൽ 2023 നവംബർ 15-ന് ഇന്ത്യയിൽ എത്തുകയും 2024 ഫെബ്രുവരി എട്ടിന് വിസ കാലാവധി കഴിഞ്ഞെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങാതെ ഇവിടെ തങ്ങുകയുമായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയുടെ അച്ഛനുമായി പരിചയത്തിലായ പ്രതി ഇവിടെ എത്തുകയും ഇവരുടെ വീട്ടിൽ താമസിക്കുകയുമായിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുമായി സൗഹൃദത്തിലായി. യുവാവ് പെൺകുട്ടിക്ക് മൊബൈൽ ഫോണും രണ്ട് സിം കാർഡുകളും നല്കി. അതിനുശേഷം യുവാവ് മാർച്ച് 25-ന് പെൺകുട്ടിയെ കോയമ്പത്തൂരിലേക്ക് വിളിച്ചുവരുത്തി. ഇവിടെനിന്ന് സിലിഗുഡിയിലെത്തുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്.

28-ന് പെൺകുട്ടിയുമായി കറങ്ങിനടക്കുന്ന യുവാവിനെ കണ്ട സന്നദ്ധസംഘടനയിലെ അംഗങ്ങൾ ഇവരെ തടഞ്ഞുവെച്ച് സിലിഗുഡി പോലീസിൽ ഏൽപ്പിച്ചു. വിവരം സിലിഗുഡി പോലീസ്, മറയൂർ പോലീസിൽ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഇരുവരേയും മറയൂരിൽ എത്തിച്ചു. ഐ ബിയിലെ ഉദ്യോഗസ്ഥർ മറയൂരിലെത്തി പ്രതിയെ ചോദ്യംചെയ്തു പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.