മധു കൊലക്കേസില്‍ ഒടുവില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പ്രതിഫലം അനുവദിച്ചു

single-img
19 November 2022

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ ഒടുവില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പ്രതിഫലം അനുവദിച്ചു.

യാത്രാബത്തയായി 47000 രൂപ നല്‍കും. കേസ് തുടങ്ങിയത് മുതല്‍ ഇതുവരെ ഒരു രൂപ പോലും സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ലഭിച്ചിരുന്നില്ല. വിചാരണ നാളിലെ ചിലവെങ്കിലും അനുവദിക്കാന്‍ ഇടപെടണം എന്ന് കാട്ടി അഭിഭാഷകന്‍ രാജേഷ് എം മേനോന്‍ കളക്ടര്‍ക്ക് ചിലവ് കണക്ക് സഹിതം കത്തയച്ചിരുന്നു.

സര്‍ക്കാരിന് താത്പര്യമുള്ള കേസില്‍ ലക്ഷങ്ങള്‍ ചിലവഴിക്കുമ്ബോഴാണ്, ഏറെ പ്രമാദമായ മധുകൊലക്കേസില്‍ വക്കീലിന് ഫീസ് കൊടുക്കാന്‍ പോലും സര്‍ക്കാര്‍ മടിക്കുന്നത്. 40ലേറെ തവണ രാജേഷ് എം. മേനോല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസില്‍ കോടതിയിലെത്തിയിട്ടുണ്ട്. എന്നാല്‍, ഇക്കാലയളവിലെ ഫീസോ, യാത്രാച്ചിലവോ, വക്കീലിന് നല്‍കിയിട്ടില്ല. 240 രൂപയാണ് ഒരു ദിവസം ഹാജരായാല്‍ വക്കീലിന് നല്‍കുക. 1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. ഒരു ദിവസം കോടതിയില്‍ ഹാജരായി മൂന്ന് മണിക്കൂര്‍ ചിലവഴിച്ചാലാണ് 240 രൂപ കിട്ടുക. അല്ലെങ്കില്‍ അത് 170 ആയി ഫീസ് കുറയും. കേസില്‍ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്നു പി ഗോപിനാഥ് ന്യായമായ ഫീസ് അല്ല സര്‍ക്കാര്‍ ഉത്തരിവുള്ളത് എന്ന് പറഞ്ഞാണ് പിന്മാറിയത്. നാട്ടില്‍ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്ന ഒരാള്‍ക്ക് 291 രൂപ കൂലി കിട്ടും. അപ്പോഴാണ്, മധുകേസില്‍ നീതിക്ക് വേണ്ടി വാദിക്കുന്ന വക്കീലിന് 240 രൂപ. ആ തുകയാണ് കൊടുക്കാതെ സര്‍ക്കാര്‍ കുടിശ്ശിക വയ്ക്കുന്നത്.

കേസ് ആവശ്യത്തിനായി ചെലവായ 1,63,520 രൂപ അനുവദിക്കണം എന്ന് കാട്ടി രാജേഷ് എം മേനോന്‍ നേരത്തെ കളക്ടര്‍ക്ക് കത്ത് നല്‍കിരുന്നു.
സര്‍ക്കാരിന് താത്പര്യക്കൂടുതലുള്ള പല കേസുകളിലും ലക്ഷങ്ങളാണ് അഭിഭാഷകര്‍ക്കായി നല്‍കുന്നത്. എന്നിട്ടും മധു കേസില്‍ ഒടുവില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ലഭിച്ചത് യാത്രാബത്തയായ 47000 രൂപ മാത്രം