തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ തൻ്റെ നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

single-img
10 June 2023

കൊച്ചി: തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ തൻ്റെ നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവർ സി പിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ല. പാർട്ടിപ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. പാർട്ടി ദേശീയനേതൃത്വം പരിശോധിക്കട്ടെ. ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേർന്നവർ ആലോചിക്കട്ടെ. എല്ലാവരും ആത്മ പരിശോധന നടത്തട്ടെയെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർലമെൻറ് തെരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓർക്കണം. നടപടി വേണം എന്ന് താൻ പറയുന്നില്ല. കഴിഞ്ഞ രണ്ടുവർഷമായി ഗ്രൂപ്പുയോഗം ഇല്ല. അതുകൊണ്ടാണ് ഇപ്പോൾ ഇപ്പോഴത്തെ യോഗം വാർത്തയാകുന്നത്. പണ്ട് ദിവസവും ഗ്രൂപ്പ് യോഗം നടന്ന നാടല്ലെയെന്നും പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ് വേണ്ട, താനും ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു. 

വിജിലൻസ് കേസിനെ എതിർക്കുന്നില്ല. ധൈര്യമുണ്ടെങ്കിൽ അന്വേഷണം നടത്താൻ താൻ വെല്ലുവിളിച്ചതാണ്. അന്വേഷണം നടക്കട്ടെ. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ നേരത്തെ ബോധ്യപ്പെട്ടതാണെന്നും ഹൈക്കോടതിയും നോട്ടീസ് പോലും അയക്കാതെ തള്ളിയതാണെന്നും സതീശൻ പറഞ്ഞു. ഇപ്പോൾ ഈ കേസ് എന്തിനെന്ന് എല്ലാവർക്കും അറിയാം. മുഖ്യമന്ത്രി ലോകമഹാസഭാ പിരിവിന്റെ പേരിൽ പ്രതിക്കൂട്ടിലാണ്. ഏതന്വേഷണത്തോടും സഹകരിക്കും. അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്ക്. കെ ഫോണിൽ ചൈനീസ് കേബിളാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ സമ്മതിക്കുന്നുണ്ട്. ചൈനീസ് കേബിളിന് നിലവാരമില്ലെന്ന് കെഎസ്ഇബി ആണ് പറഞ്ഞത്. വൻ അഴിമതിയാണ് കെഫോൺ കേബിൾ ഇടപാടിലേത്. പരീക്ഷാ വിവാദത്തിൽ പ്രതികളെ അറസ്റ്റ്ചെയ്തിട്ടില്ല. ഈ വിഷയത്തിൽ മഹാരാജാസ് പ്രിൻസിപ്പൽ മറുപടി പറയണം. എൻ ഐ.സിക്ക് തെറ്റുപറ്റിയെങ്കിൽ എന്തുകൊണ്ടാണ് മഹാരാജാസ് തിരുത്താതിരുന്നത്. വ്യാജസർട്ടിഫിക്കറ്റിന് പിന്നിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് പങ്കുണ്ട്. പി.എസ് സി പരീക്ഷയിൽ വരെ ആൾമാറാട്ടം നടത്തിയവരാണ് എസ് എഫ് ഐക്കാർ പൊലീസിന്റെ കൈയും കാലും കെട്ടിയിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.