“ഇവിടെ ഒന്നും നടക്കില്ല” എന്ന് കരുതിയവർക്കിടയിൽ “ഇവിടെ നടക്കും” എന്ന വിശ്വാസം ഉണ്ടാക്കാൻ എൽഡിഎഫിന് കഴിഞ്ഞു: മുഖ്യമന്ത്രി

single-img
23 March 2026

യുഡിഎഫ് ഭരണകാലത്ത് പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ നിരാശ അനുഭവപ്പെട്ടിരുന്നു, അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ വികസനം പുരോഗമിച്ചപ്പോൾ, കേരളത്തിൽ വികസന മുരടിപ്പ് അനുഭവപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമോദ് നാരായണൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. 2016 കാലഘട്ടത്തിൽ ഇതായിരുന്നു സംസ്ഥാനത്തിന്റെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016-ൽ എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ വ്യക്തമായ ഉറപ്പുകൾ ജനങ്ങൾക്ക് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചതെന്നും, “ഇവിടെ ഒന്നും നടക്കില്ല” എന്ന് കരുതിയവർക്കിടയിൽ “ഇവിടെ നടക്കും” എന്ന വിശ്വാസം ഉണ്ടാക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് എൽഡിഎഫ് വീണ്ടും വരേണ്ടത് എന്ന ചോദ്യത്തിന് ജനങ്ങളാണ് ഉത്തരം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിലൂടെ കേരളം ലോക ശ്രദ്ധ ആകർഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൽഡിഎഫിന്റെ നയങ്ങൾ യുഡിഎഫ് നയങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും, യുഡിഎഫും ബിജെപിയും ആഗോളവൽക്കരണത്തിന്റെ ഉദാരവൽക്കരണ നയങ്ങൾ പിന്തുടരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഈ നയങ്ങളിൽ സാധാരണക്കാർക്ക് പങ്കില്ലെന്നും, പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.