റെയില്‍വേ ജീവനക്കാരിയെ അക്രമിച്ച പ്രതി അനീഷിനെ പിടികൂടാന്‍ സഹായകമായത് കാക്കി പാന്‍റ്സും ചെരുപ്പും

single-img
20 February 2023

തമിഴ്നാട് തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ അക്രമിച്ച പ്രതി അനീഷിനെ പിടികൂടാന്‍ സഹായകമായത് ഇയാള്‍ ധരിച്ചിരുന്ന കാക്കി പാന്‍റ്സ്.

സിസിടിവി ദൃശ്യങ്ങള്‍ വിലയിരുത്തിയാണ് പ്രതിയെ കണ്ടെത്തിയത്. അതിക്രമം ഉണ്ടായ സ്ഥലത്ത് അനീഷിന്‍റെ ഒരു ചെരുപ്പ് ഉണ്ടായിരുന്നു. ഇതില്‍ പെയിന്‍റ് വീണ പാടുകളും ഉണ്ടായിരുന്നു. ഇതാണ് പ്രതി പെയിന്‍റിങ് തൊഴിലാളിയാണെന്ന നിഗമനത്തിലേക്ക് എത്തിയത്.

ഇതേ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ നിര്‍മാണ ഇടങ്ങളിലെ സംശയമുള്ള തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. അനീഷ് കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെ ബലാത്സംഗ കേസ് പ്രതിയാണ്. ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച്‌ വഴങ്ങിയില്ലെങ്കില്‍ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതാണ് അനീഷിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ചെങ്കോട്ടയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച പാവൂര്‍ഛത്രം റെയില്‍വേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്.

ഷര്‍ട്ട് ധരിക്കാതെ കാക്കി പാന്റ്സ് ഇട്ട ആളാണ് ആക്രമിച്ചതെന്നു യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി യുവതി മൊഴി നല്‍കി. അതിക്രൂരമായ മര്‍ദ്ദനമാണുണ്ടായതെന്ന് ജീവനക്കാരിയുടെ കുടുംബവും പറയുന്നു. യുവതി ജോലി ചെയ്തിരുന്നിടത്ത് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല എന്നാണ് ജീവനക്കാരിയുടെ മാതാപിതാക്കളുടെ ആരോപണം.