വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമെത്രകാലം ഇത് സഹിക്കണം: കെ സി യുടെ മറുപടി വന്നത് ആംബുലൻസിന്റെ രൂപത്തിൽ; ആശുപത്രിയിൽ ഉഷയുടെ പണമടച്ചു ചികിത്സയൊരുക്കി കെ സി വേണുഗോപാൽ

വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമിതെത്രക്കാലമിത് സഹിക്കണം.ആലപ്പുഴ വണ്ടാനം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ്ക്ക് ശേഷം അഞ്ചുവര്‍ഷത്തോളം കത്രിക വയറ്റില്‍ കൊണ്ടു നടന്ന് നരകവേദന തിന്നേണ്ടിവന്ന തൊഴിലുറപ്പ് തൊഴിലാളികൂടിയായ പുന്നപ്ര സ്വദേശി ഉഷയുടെ ഉള്ളുലയ്ക്കുന്ന വാക്കുകളാണ്.ആരോഗ്യ വകുപ്പിന്റെ അനാസ്ഥയുടെ മറ്റൊരു ഇരയാണ് ഉഷ. അവരുടെ ദുരന്തം കേട്ടറിഞ്ഞ ആലപ്പുഴ എംപി കെസി വേണുഗോപാല്‍ തുടര്‍ ചികിത്സയ്ക്കും നിയമപോരാട്ടത്തിനും ആവശ്യമായ എല്ലാ സഹായവും കെസി വേണുഗോപാല്‍ വാഗ്ദാനം ചെയ്തു.
ഉഷയുടെ ദുരിതം മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞ നിമിഷം തന്നെ കെസി വേണുഗോപാല്‍ ഉഷയുമായും കുടുംബാംഗങ്ങളുമായും ഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് അറിയിക്കുകയും ചെയ്തു. അതിന് ശേഷം അമൃത ആശുപത്രി അധികൃതരുമായി സംസാരിച്ച വേണുഗോപാല്‍ ശസ്ത്രക്രിയയ്ക്കുള്ള വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. ഉഷയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ആംബുലന്‍സ് സൗകര്യവും മിനിറ്റുകൾക്കുള്ളിൽ കെസി വേണുഗോപാല്‍ ഏര്‍പ്പെടുത്തി. എംപി ഓഫീസില്‍ നിന്നുള്ള പ്രതിനികള്‍ രാവിലെ ആശുപത്രിയിലെത്തി ശസ്ത്രക്രിയ്ക്ക് വരുന്ന ചെലുവകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികൃതരുമായി സംസാരിച്ചു. എന്ത് അടിയന്തര ആവശ്യത്തിന് തന്നെ നേരിട്ട് വിളിക്കാനുള്ള ഫോണ്‍ നമ്പര്‍ ഉഷയുടെ മകന് കൈമാറുകയും ചെയ്തു. ഔദ്യോഗിക തിരക്കുകള്‍ക്ക് ഇടയിലും കെസി വേണുഗോപാല്‍ ഉഷയുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.
കേരളത്തില്‍ ചികിത്സതേടി സര്‍ക്കാര്‍ ആശുപത്രകളെ സമീപിക്കുന്ന ഓരോ സാധാരണക്കാരനെയും ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ് പ്രതിദിനം പുറത്തുവരുന്നത്. മൂര്‍ച്ചയേറിയ കത്രിക വയറ്റില്‍ ചുമന്ന് ജീവിക്കേണ്ട ദുരവസ്ഥയെ എങ്ങനെയാണ് ആരോഗ്യവകുപ്പിനും എല്‍ഡിഎഫ് സര്‍ക്കാരിനും ന്യായീകരിക്കാനാകുക. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും തുറന്നുകാട്ടുന്ന സംഭവങ്ങളാണ് തുടര്‍ക്കഥയായ ചികിത്സാപിഴവുകള്‍.നല്ലൊരു ഭരണ നേതൃത്വം ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ ചികിത്സാ പിഴവുകള്‍ ആവര്‍ത്തിക്കില്ലായിരുന്നു. ആരോഗ്യവകുപ്പിനെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തനത്തിന് അപ്പുറം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ആശ്വാസ നടപടിയും ഉണ്ടാകുന്നില്ല. പി ആര്‍ പബ്ലിസിറ്റിയില്‍ മാത്രമാണ് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശ്രദ്ധ.
അനാസ്ഥയുടെ പര്യായമായി കേരളത്തിലെ ആരോഗ്യ വകുപ്പ് മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ആരോഗ്യരംഗത്ത് കേരളം നമ്പര്‍ വണ്‍ എന്ന പ്രചരണം വെറും പബ്ലിസിറ്റിമാത്രമാണ്. യഥാര്‍ത്ഥ്യവും അതിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും തുറന്നുകാട്ടുന്നതാണ് അഞ്ചുവര്‍ഷം മുന്‍പ് നടന്ന ശസ്ത്രക്രിയക്കിടെ പാവപ്പെട്ട ഒരു തൊഴിലുറപ്പ് തൊഴിലാളിയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ ദാരുണമായ സംഭവം. അഞ്ചു വര്‍ഷക്കാലം വേദന അനുഭവിച്ച ആ സഹോദരിയുടെ വയറ്റില്‍ ഉപകരണം കണ്ടെത്തിയിട്ടും, അടിയന്തര ചികിത്സ നല്‍കുന്നതിന് പകരം സംഭവം പുറത്തുപറയരുതെന്നും തിങ്കളാഴ്ച വരാനും പറഞ്ഞ് ഒതുക്കിത്തീര്‍ക്കാനാണ് ആശുപത്രി അധികൃതരും സര്‍ക്കാരും ശ്രമിച്ചത്. ഇതൊരു ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്.
സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമാണെന്ന് അവര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഞാന്‍ ഇടപെട്ടാണ് അവരെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ ചികിത്സയ്ക്കും നിയമപോരാട്ടത്തിനും ആവശ്യമായ എല്ലാ സഹായവും ഉഷയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉഷയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയും അഞ്ചുവര്‍ഷത്തെ അവരുടെ ദുരിതത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണം. ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണം.
ഇത്തരം സംഭവങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത്. സമാന ദുരിതം നേരിട്ട കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വിഷയത്തില്‍ ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ശസ്ത്രക്രിയ്ക്ക് ശേഷം കത്രിക വര്‍ഷങ്ങളോളം വയറ്റില്‍ ഇരുന്നാല്‍ ഒരു കുഴപ്പവുമില്ലെന്ന് പറയുന്നത് എന്ത് ന്യായീകരണമാണ്. പ്രഹസനത്തിനായി സമിതികളെ വെച്ച് കുറ്റക്കാരെ സംരക്ഷിക്കുന്ന സ്ഥിരം രീതി അവസാനിപ്പിക്കണം.എന്തു സംഭവിച്ചാലും അതെല്ലാം അലങ്കാരമെന്ന സമീപനമാണ് ആരോഗ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ മൗനം തുടരുകയാണ്. നല്ലൊരു ഭരണ നേതൃത്വം ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ ചികിത്സാ പിഴവുകള്‍ ആവര്‍ത്തിക്കില്ലായിരുന്നു. ആരോഗ്യവകുപ്പിനെതിരെ സംസാരിക്കുന്ന ഡോക്ടര്‍ക്ക്മാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന ഭീഷണിയാണ് ആരോഗ്യമന്ത്രി മുഴക്കുന്നതെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഇഷ്ടക്കാരെയും ഗുണ്ടകളെയും എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ തനിനിറം വീണ്ടും പുറത്തുവന്നിരിക്കുകയാണ്. നവകേരള സദസ്സിനിടെ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അജയ് ജുവല്‍ കുര്യാക്കോസിനെയും തോമസിനെയും നടുറോഡില്‍ മൃഗീയമായി തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെ റിസര്‍വ്വ് ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം നല്‍കി ആദരിച്ചിരിക്കുകയാണ് ഈ സര്‍ക്കാര്‍. അന്ന് ഈ ഗുണ്ടായിസത്തെ ‘ജീവന്‍രക്ഷാ പ്രവര്‍ത്തനം’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, തന്റെ കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് എന്തും ആവാം എന്ന സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് നല്‍കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് നീതി നിഷേധിക്കുകയും, മറുഭാഗത്ത് സ്വന്തം ക്രിമിനലുകള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി സംരക്ഷിക്കുകയും ചെയ്യുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.


