എം വി ഗോവിന്ദനെ അങ്ങനെയങ്ങ് വിടില്ല; മറുപടി പറയിക്കും: കെ സുധാകരൻ

single-img
19 June 2023

തനിക്കെതിരെ വ്യാജമായ ആരോപണം ഉന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.എം വി ഗോവിന്ദനെ അങ്ങനെയങ്ങ് വിടില്ലെന്നും ഇതുപോലുള്ള തെമ്മാടിത്തങ്ങള്‍ക്കും തോന്ന്യാസങ്ങള്‍ക്കും അറുതിവരുത്താനാണ് നിയമം.

അത് ഉപയോഗപ്പെടുത്തിയില്ലെങ്കിൽ താനൊരു പൗരനല്ലല്ലോ. എം വി ഗോവിന്ദനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും ഗോവിന്ദനെക്കൊണ്ട് മറുപടി പറയിക്കുമെന്നും സുധാകരൻ കണ്ണൂര്‍ ഡി സി സി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
.
പി ശശിയുടെയും ഡി വൈ എസ് പി റസ്‌തോയുടെയും കുബുദ്ധിയിൽ ഉദിച്ചതാണ് തനിക്കെതിരായ വ്യാജ ആരോപണമെന്നും അതിന് സി പി എമ്മിന്റെ സഹായം ലഭിച്ചെന്നും സുധാകരന്‍ ആരോപിച്ചു. മോന്‍സന്റെടുത്തേക്ക് ചികിത്സയ്ക്ക് താന്‍ മാത്രമല്ല സിനിമാതാരങ്ങളും പൊലീസ് ഓഫീസര്‍മാരും പോയിട്ടുണ്ട്. സിനിമാ നടന്‍ ദേവനെ അവിടെ കണ്ടിട്ടുണ്ട്. ഉന്നതരായ മറ്റു പലരെയും അവിടെ കണ്ടിട്ടുണ്ട്.

നാട്ടുവൈദ്യങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താന്‍. വായനാട്ടിലുള്ള കേളുവൈദ്യര്‍ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സകൊണ്ടു തനിക്ക് ഏറെ ഗുണം ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മോന്‍സന്റെയടുത്തു പോയത്. അയാള്‍ ചെയ്ത കാര്യങ്ങള്‍ നിയമത്തിന് മുന്‍പില്‍ അതീവ ഗുരുതരമായ തെറ്റുകളാണ്. അതിനെയൊന്നും ന്യായീകരിക്കാന്‍ കഴിയില്ല.

പോക്സോ കേസിലെ അതിജീവിതയെ താന്‍ കണ്ടിട്ടില്ല. പെണ്‍കുട്ടി തന്റെ സഹായം തേടിയിട്ടില്ല. കറുത്തിട്ടോ വെളുത്തിട്ടോയാണോ ആ കുട്ടിയെന്ന് പോലും അറിയില്ല. അതിജീവിതയുടെ ബന്ധുവിനെക്കൊണ്ട് പേര് പറയിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തന്റെ പേര് പറയാന്‍ പലരിലും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. താന്‍ അവിടെ പോയപ്പോള്‍ മറ്റു ചിലരും അവിടെയുണ്ടായിരുന്നു.

അവരാണ് തന്നെ കുടുക്കാന്‍ പ്രവര്‍ത്തിച്ചത്. അതിന്റെ തെളിവ് ഉടനേ പുറത്തുവരും. സംസ്ഥാന സര്‍ക്കാര്‍ ശ്രേഷ്ഠ പുരസ്‌കാരം കൊടുത്ത മോന്‍സനെ താനെന്തിനാണ് മറ്റൊരു കണ്ണുകൊണ്ട് കാണേണ്ടത്. മോന്‍സന് കുറ്റബോധം ഉണ്ട്. താന്‍ വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് തന്നോട് ഫോണിലും ആളെ അയച്ചും ക്ഷമ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അന്ന് നിയമ നടപടി സ്വീകരിക്കാത്തത്.

മുഖ്യമന്ത്രിയുടെ സെക്രട്ടറി പി ശശിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ കേസ് ഇത്തരത്തില്‍ രൂപപ്പെടുത്തിയത്. സി പി എം അനുഭാവിയാണ് ഈ ഡി വൈ എസ് പി. അദ്ദേഹത്തിന്റെ പിന്‍കാല ചരിത്രം പരിശോധിച്ചാല്‍ സി പി എമ്മിന്റെ കളിപ്പാവയാണെന്ന സത്യം മനസിലാകും. ഇദ്ദേഹത്തിന് മുന്‍പ് ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് സത്യാവസ്ഥ മനസിലായത് കൊണ്ടാണ് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്യാഞ്ഞത്. എന്നാല്‍ സി പി എം വിധേയത്വം കാട്ടുന്ന റസ്‌തോ രഹസ്യമൊഴിയുടെ പേരില്‍ തന്നെ കുടുക്കാനുള്ള നീക്കം നടത്തി കേസിന്റെ ഗതിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു.