ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്റു വര്‍ഗീയതയോട് സന്ധി ചെയ്‌തു;കെ സുധാകരന്‍

single-img
14 November 2022

ദില്ലി: ആര്‍എസ്‌എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ തന്റെ ഒന്നാം മന്ത്രിസഭയില്‍ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വര്‍ഗീയതയോട് സന്ധി ചെയ്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്റു എകെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി. ഇതെല്ലാം നെഹ്റുവിന്റെ ഉയര്‍ന്ന ജനാധിപത്യ മൂല്യ ബോധമാണ് കാണിക്കുന്നത്. മറ്റൊരു നേതാക്കളും ഇതൊന്നും ചെയ്യില്ല. വിമര്‍ശനങ്ങള്‍ക്ക് നെഹ്റു വലിയ സ്ഥാനമാണ് നല്‍കിയതെന്നും കെ സുധാകരന്‍ പറഞ്ഞു.

ആര്‍എസ്‌എസിന്റെ കണ്ണൂര്‍ തോട്ടടയിലെ ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടിരുന്നുവെന്ന തന്റെ പ്രസ്താവന മുന്നണിയില്‍ തന്നെ പൊട്ടിത്തെറിക്ക് കാരണമായിരിക്കെയാണ് കെ സുധാകരന്റെ പ്രസംഗം.സിപിഎം, ആര്‍എസ്‌എസിന്റെ ശാഖ ആക്രമിക്കാന്‍ തീരുമാനിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയതെന്നും അന്ന് താന്‍ സംഘടനാ കോണ്‍ഗ്രസിന്റെ ചുമതലക്കാരനായിരുന്നുവെന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്. ഇതേ ചൊല്ലിയാണ് ഇപ്പോള്‍ ഐക്യജനാധിപത്യ മുന്നണിക്കകത്ത് അസ്വാരസ്യം പുകയുന്നത്. മുസ്ലിം ലീഗ് ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

സുധാകരന്‍റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ മുസ്ലീംലീഗിന് സാധിക്കില്ലെന്ന് എംകെ മുനീര്‍ പറഞ്ഞിരുന്നു. അടുത്ത മുന്നണി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. ആര്‍എസ്‌എസ് അനുകൂല ചിന്തയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകണമെന്ന് രാഹുല്‍ ഗാന്ധി മുന്‍പ് പറഞ്ഞിട്ടുണ്ട്. കെ സുധാകരന്‍്റെ പരാമര്‍ശം വളരെ നേരിട്ട് ആയിപ്പോയി. ആര്‍എസ്‌എസിനെ ന്യായീകരിക്കുന്ന സൂചന പോലും സുധാകരന്‍ നല്‍കാന്‍ പാടില്ലായിരുന്നു എന്നും മുനീര്‍ പറഞ്ഞിരുന്നു.

എം കെ മുനീറിന്റെ വിമര്‍ശനത്തോട് ഇന്ന് രാവിലെ ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് കെ പി സി സി അധ്യക്ഷന്‍ ഇന്ന് രാവിലെ ഒഴിഞ്ഞുമാറുകയായിരുന്നു. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നവോത്ഥാന സദസില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇത്. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും അദ്ദേഹം മുനീറിന്റെ വിമര്‍ശനത്തോടുള്ള ചോദ്യത്തോട് പ്രതികരിക്കാതെ പോവുകയായിരുന്നു. പിന്നീട് നവോത്ഥാന സദസ് പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് നെഹ്റു ആര്‍എസ്‌എസ് നേതാവിനെ മന്ത്രിയാക്കിയത് വിശാല ജനാധിപത്യ മൂല്യ ബോധമാണെന്ന് കെ സുധാകരന്‍ ചൂണ്ടിക്കാട്ടിയത്.