വി.കെ ശ്രീകണ്‌ഠന്‍ എം.പിയുടെ പോസ്‌റ്റര്‍ പതിപ്പിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് റിപ്പോര്‍ട്ട്

single-img
26 April 2023

വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്റെ ഗ്ലാസ്സില്‍ വി.കെ ശ്രീകണ്‌ഠന്‍ എം.പിയുടെ പോസ്‌റ്റര്‍ പതിപ്പിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പോലീസ് കേസെടുത്തു. ഷൊര്‍ണൂര്‍ ജങ്‌ഷന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിനിന്റെ ബോഗികളില്‍ എം.പിയ്‌ക്ക് അഭിവാദ്യം അര്‍പ്പിച്ച്‌ അണികള്‍ പോസ്‌റ്റര്‍ പതിച്ചത്. 50 ഓളം പോസ്‌റ്ററുകളാണ് ട്രെയിനില്‍ പതിച്ചത്. പ്രവര്‍ത്തകര്‍ പോസ്‌റ്റര്‍ പതിക്കുമ്ബോള്‍ വി.കെ ശ്രീകണ്‌ഠന്‍ എം.പിയും മറ്റ് നേതാക്കളും ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റര്‍ പശ വെച്ച്‌ ഒട്ടിച്ചതല്ലെന്നും, മഴവെള്ളത്തില്‍ ആരോ വെച്ചതാണെന്നുമായിരുന്നു എം.പിയുടെ ന്യായീകരണം. ഈ ന്യായീകരണം പൊളിച്ചടുക്കി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്.

പോസ്റ്റര്‍ ഒട്ടിച്ചത് ശ്രീകണ്ഠന്റെ അനുയായി ആയ, അട്ടപ്പാടി പുത്തൂര്‍ പഞ്ചായത്തിലെ തുടുക്കി വാര്‍ഡ് മെമ്ബര്‍ ആയ സെന്തില്‍ ആണെന്ന് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീകണ്ഠന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ നൂറ് കിലോമീറ്റര്‍ അകലെയുള്ള അട്ടപ്പാടിയില്‍ നിന്നും സെന്തിലിനെ കൊണ്ടുവന്നിട്ട്, ഉളുപ്പില്ലാതെ ന്യായീകരണം നടത്തുകയാണോ എന്നാണ് സന്ദീപ് വാര്യര്‍ ചോദിക്കുന്നത്. പോസ്റ്റര്‍ ഒട്ടിച്ചതിന് പിന്നാലെ, ന്യായീകരിക്കുന്നതിന് വേണ്ടി പച്ചക്കള്ളവും പറഞ്ഞ ശ്രീകണ്ഠന്‍, ഉളുപ്പുണ്ടെങ്കില്‍ രാജ്യത്തോട് മറുപടി പറയണമെന്ന് സന്ദീപ് വാര്യര്‍ ആവശ്യപ്പെടുന്നു.

ശ്രീകണ്ഠാ ഈ പോസ്റ്റര്‍ ഒട്ടിക്കുന്നയാള്‍ താങ്കളുടെ അനുയായിയും അട്ടപ്പാടി പുത്തൂര്‍ പഞ്ചായത്തിലെ തുടുക്കി കോണ്‍ഗ്രസ്സ് വാര്‍ഡ് മെമ്ബറുമായ സെന്തില്‍ അല്ലേ? താന്‍ സ്വന്തം പോസ്റ്റര്‍ വന്ദേ ഭാരത് ട്രെയിനില്‍ ഒട്ടിക്കാന്‍ അനുയായിയെ ഷോര്‍ണൂരില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള അട്ടപ്പാടിയില്‍ നിന്നും കൊണ്ട് വന്നിട്ട് ഉളുപ്പില്ലാതെ ന്യായീകരണം നടത്തുകയാണോ? പോസ്റ്റര്‍ ഒട്ടിക്കുക മാത്രമല്ല ന്യായീകരിക്കാന്‍ പച്ചക്കള്ളവും പറഞ്ഞിരിക്കുന്നു ശ്രീകണ്ഠന്‍. ഉളുപ്പുണ്ടെങ്കില്‍ രാജ്യത്തോട് മാപ്പ് പറയുക’, സന്ദീപ് വാര്യര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

അതേസമയം, വന്ദേ ഭാരത് ട്രെയിനില്‍ വി.കെ ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ചു പോസ്റ്റര്‍ പതിച്ച ആറ് പേരെ തിരിച്ചറിഞ്ഞു. അട്ടപ്പാടി പുത്തൂര്‍ പഞ്ചായത്ത് അംഗം സെന്തില്‍ കുമാര്‍ അടക്കം ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് തിരിച്ചറിഞ്ഞത്. പോസ്റ്റര്‍ ഒട്ടിച്ച പ്രവര്‍ത്തകരെ താക്കീത് ചെയ്തതായി ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. പോസ്റ്റര്‍ പതിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും, നടപടിയെടുക്കാന്‍ മാത്രമുള്ള തെറ്റ് പ്രവര്‍ത്തകര്‍ ചെയ്തതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.