ഇന്ത്യയുടെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഹൗറയും ഗുവാഹത്തിയും തമ്മിൽ സർവീസ് നടത്തുന്ന ഈ ചരിത്രപ്രധാന ട്രെയിൻ പശ്ചിമ ബംഗാളിലെ മാൽഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ഈ ആധുനിക ട്രെയിനിൽ ആർ.എ.സി (RAC) സീറ്റുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ഉറക്കവും മെച്ചപ്പെട്ട യാത്രാനുഭവവും ഉറപ്പാക്കുന്നു.
ട്രെയിൻ സർവീസിനൊപ്പം 3000 കോടിയിലധികം രൂപയുടെ റെയിൽ–റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കൂടാതെ, കേന്ദ്ര റെയിൽവേ മന്ത്രിയുടെ സാന്നിധ്യത്തിൽ പശ്ചിമ ബംഗാളിനായി പന്ത്രണ്ടിലധികം പുതിയ ട്രെയിൻ സർവീസുകളും പ്രഖ്യാപിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് വൻതോതിലുള്ള വികസന പദ്ധതികളാണ് കേന്ദ്ര സർക്കാർ ഈ സന്ദർശനത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.


