‘കൃത്രിമ സൂര്യൻ’ പരീക്ഷണത്തിൽ ഇന്ത്യയ്ക്ക് നിർണായക മുന്നേറ്റം

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ചിൽ (IPR) ‘കൃത്രിമ സൂര്യൻ’ എന്നറിയപ്പെടുന്ന ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യയിൽ ഇന്ത്യ നിർണായക മുന്നേറ്റം കൈവരിച്ചു. IPR-ലെ സ്റ്റെഡി സ്റ്റേറ്റ് സൂപ്പർകണ്ടക്റ്റിംഗ് ടോകമാക്-1 (SST-1) ൽ 82.6 GHz, 400 കിലോവാട്ട് ഗൈറോട്രോൺ സിസ്റ്റം വിജയകരമായി കമ്മീഷൻ ചെയ്ത് സംയോജിപ്പിച്ചു.
100 ദശലക്ഷം ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയിൽ അൾട്രാ-ഹോട്ട് പ്ലാസ്മയെ ചൂടാക്കാനും നിലനിർത്താനും പുതിയ സംവിധാനം ഇന്ത്യയുടെ ശേഷി വർധിപ്പിക്കും. 20 മീറ്റർ നീളമുള്ള ട്രാൻസ്മിഷൻ ലൈൻ വഴിയാണ് 400 കിലോവാട്ട് വരെ റേഡിയോ-ഫ്രീക്വൻസി പവർ SST-1 ടോകമാക്കിലേക്ക് എത്തിക്കുന്നത്. ഇലക്ട്രോൺ സൈക്ലോട്രോൺ റെസൊണൻസ് ഹീറ്റിംഗ് (ECRH) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്ലാസ്മയെ അതിതീവ്രമായ താപനിലയിലേക്ക് ഉയർത്തുന്നത്.
ന്യൂക്ലിയർ ഫ്യൂഷനിൽ ഹൈഡ്രജൻ ഐസോടോപ്പുകളെ അതിതീവ്രമായ താപനിലയിൽ സംയോജിപ്പിച്ച് ഊർജം ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ കേന്ദ്രത്തിൽ ഏകദേശം 15 ദശലക്ഷം ഡിഗ്രി സെൽഷ്യസിലാണ് ഫ്യൂഷൻ നടക്കുന്നത്. എന്നാൽ ഭൂമിയിൽ സൂര്യന്റെ ഗുരുത്വാകർഷണമില്ലാത്തതിനാൽ 100–200 ദശലക്ഷം ഡിഗ്രി സെൽഷ്യസ് വരെ താപനില ആവശ്യമാണ്. ശക്തമായ കാന്തികക്ഷേത്രങ്ങൾ ഉപയോഗിച്ച് പ്ലാസ്മയെ നിയന്ത്രിക്കുന്ന ടോകമാക് സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
SST-1, ADITYA-U തുടങ്ങിയ പരീക്ഷണ സംവിധാനങ്ങളിലൂടെ ഇന്ത്യ ഫ്യൂഷൻ സാങ്കേതികവിദ്യയിൽ ഗവേഷണം മുന്നോട്ട് കൊണ്ടുപോകുകയാണ്. ഫ്രാൻസിലെ ITER പദ്ധതിയിലും ഇന്ത്യ പ്രധാന പങ്കാളിയാണ്. ഫ്യൂഷൻ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ വിജയിച്ചാൽ കാർബൺ പുറന്തള്ളൽ കുറവുള്ള, ദീർഘകാലത്തേക്ക് ലഭ്യമാകുന്ന വൻതോതിലുള്ള ഊർജസ്രോതസായി ഇത് മാറുമെന്നാണ് പ്രതീക്ഷ.


