സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ സുഹൃത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

single-img
2 May 2023

കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ സുഹൃത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

അരുണ്‍ വിദ്യാധരനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരില്‍ യുവതിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മരിച്ച ആതിരയുടെ സംസ്കാരം ഇന്ന് നടക്കും.അരുണ്‍ വിദ്യാധരന്‍ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വന്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പൊലീസില്‍ ആതിര പരാതി നല്‍കിയിരുന്നു. ഈ സുഹൃത്തുമായുള്ള സൗഹൃദം പെണ്‍കുട്ടി ഏറെ നാള്‍ മുമ്ബ് ഉപേക്ഷിച്ചതാണ്. പെണ്‍കുട്ടിക്ക് വിവാഹ ആലോചനകള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങളും മറ്റും അരുണ്‍ വിദ്യാധരന്‍ എന്ന യുവാവ് അയാളുടെ ഫേസ്ബുക്ക് വാളില്‍ നിരന്തരമായി പങ്കുവെച്ചിരുന്നു.

ഈ പരാതിയില്‍ വൈക്കം എഎസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നേരിട്ട് ഈ കുട്ടിയെ വിളിച്ച്‌ സംസാരിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അരുണ്‍ വിദ്യാധരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നുണ്ട്. സൈബര്‍ അക്രമണത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നു.

മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ ആശിഷ് ദാസിന്‍റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയര്‍മാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി, ദേശീയ ശ്രദ്ധ നേടിയ ആളാണ് ആശിഷ്. ഭാര്യ സഹോദരിയുടെ ആത്മഹത്യയില്‍ വൈകാരിക കുറിപ്പ് ഇന്നലെ ആശിഷ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. സൈബര്‍ ബുളളിയിങ്ങിലൂടെയുളള കൊലപാതകമാണ് തന്‍റെ സഹോദരിയുടേത് എന്നാണ് ആശിഷ് കുറിച്ചത്. കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കും. ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് പോസ്റ്റില്‍ പറയുന്നു.