സര്‍ക്കാര്‍ കെട്ടിടത്തിന്‍റെ ബേസ്മെന്‍റില്‍ നിന്ന് അനധികൃത പണവും സ്വര്‍ണ്ണക്കട്ടിയും കണ്ടെത്തി

single-img
20 May 2023

ജയ്പുര്‍: സര്‍ക്കാര്‍ കെട്ടിടത്തിന്‍റെ ബേസ്മെന്‍റില്‍ നിന്ന് അനധികൃത പണവും സ്വര്‍ണ്ണക്കട്ടിയും കണ്ടെത്തി.

രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ കെട്ടിടമായ യോജന ഭവനില്‍ നിന്നാണ് 2.31 കോടി രൂപയും ഒരു കിലോ സ്വര്‍ണക്കട്ടിയും കണ്ടെടുത്തത്. ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ജോലി ചെയ്യുന്ന ഏഴോ എട്ടോ പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. അഡീഷണല്‍ ഡയറക്ടര്‍ മഹേഷ് ഗുപ്തയുടെ പ്രത്യേക നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ജയ്പൂര്‍ സിറ്റി പൊലീസാണ് പരിശോധന നടത്തി പണം കണ്ടെടുത്തത്.

ചീഫ് സെക്രട്ടറി ഉഷ ശര്‍മ്മ, ഡിജിപി എന്നിവര്‍ക്കൊപ്പം രാത്രി വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയ്പൂര്‍ പൊലീസ് കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവയാണ് റെയ്ഡിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ടത്. മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്ത് 2000 രൂപയുടെ ഇന്ത്യന്‍ കറന്‍സി റിസര്‍വ് ബാങ്ക് പിന്‍വലിച്ച ദിവസം രാത്രിയാണ് സര്‍ക്കാര്‍ കെട്ടിടത്തിന്‍റെ ബേസ്മെന്‍റില്‍ നിന്ന് വന്‍ തോതില്‍ അനധികൃത പണം പിടിച്ചെടുത്തത്.

2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ചതായി ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ ഇന്നലെ അറിയിക്കുകയായിരുന്നു. 2000 ത്തിന്റെ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറന്‍സി വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയത്.

നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത സെപ്റ്റംബര്‍ 30 വരെ തുടരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. മെയ് 23 മുതല്‍ നോട്ടുകള്‍ ബാങ്കിലെത്തി മാറ്റാം. സെപ്റ്റംബര്‍ 30 തിന് മുമ്ബ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകളിലേല്‍പ്പിക്കണം. ഒരാള്‍ക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കില്‍ നല്‍കി മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.