ഇലന്തൂർ നരബലി; പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ച്‌ മകൻ

single-img
29 October 2022

തിരുവനന്തപുരം: ഇലന്തൂരില്‍ ഇരട്ട നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ച്‌ മകന്‍ സെല്‍വരാജ്.

മൃതദേഹത്തിനായി 18 ദിവസമായി താന്‍ കൊച്ചിയില്‍ കാത്തിരിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പത്മയുടെ മകന്‍ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

“18 ദിവസമായി കൊച്ചിയില്‍ കാത്തിരിക്കുകയാണ്. കയ്യില്‍ പണം ഇല്ല, സര്‍ക്കാര്‍ സഹായവും ലഭിച്ചിട്ടില്ല. ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭക്ഷണത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ടുണ്ട്. മൃതദേഹം എത്രയും വേഗത്തില്‍ വിട്ടു കിട്ടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം”, മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ സെല്‍വരാജ് പറഞ്ഞു. ഇത് രണ്ടാം തവണയാണ് പത്മയുടെ മകന്‍ മുഖ്യമന്ത്രിക്ക് കത്തയക്കുന്നത്.

കൊച്ചി പൊന്നുരുന്നിയില്‍ താമസിച്ചിരുന്ന പത്മ( 52) തമിഴ്‌നാട് സ്വദേശിനിയാണ്. കൊച്ചി ചിറ്റൂര്‍ റോഡില്‍ ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു ഇവര്‍. സെപ്റ്റംബര്‍ 26 നാണ് പത്മയെ കാണാതാകുന്നത്. ഈ മിസ്സിങ് കേസില്‍ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു കൊണ്ടുവന്നത്. പത്മയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കടവന്ത്ര പൊലീസിനെ തിരുവല്ല ഇലന്തൂരിലെത്തിച്ചത്.