രൂപ മൗദ്ഗില്‍ ഐപിഎസും രോഹിണി സിന്ധൂരി ഐഎഎസും തമ്മിലുള്ള തര്‍ക്കത്തിന് ഹൈക്കോടതിയുടെ ഇടപെടല്‍

single-img
13 April 2023

ബംഗലുരു: കര്‍ണാടക ഉന്നതോദ്യോഗസ്ഥരായ രൂപ മൗദ്ഗില്‍ ഐപിഎസും രോഹിണി സിന്ധൂരി ഐഎഎസും തമ്മിലുള്ള തര്‍ക്കത്തിന് ഹൈക്കോടതിയുടെ ഇടപെടല്‍.

ഡി രൂപ മൗദ്ഗില്‍ ഐപിഎസിനെതിരെ രോഹിണി സിന്ധുരി ഐഎഎസ് ആവശ്യപ്പെട്ട താല്‍ക്കാലിക വിലക്ക് കര്‍ണാടക ഹൈക്കോടതി നീക്കി. പരസ്പരമുള്ള ചെളിവാരിയേറും തര്‍ക്കവും കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ നിരോധന ഉത്തരവിന്റെ അടിസ്ഥാനം ചോദ്യം ചെയ്ത് രൂപ നല്‍കിയ ഹര്‍ജിയിലാണ് ഏപ്രില്‍ 11 ചൊവ്വാഴ്ച ഹൈക്കോടതിയുടെ തീരുമാനം.

രോഹിണിയും രൂപയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പരസ്യമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ജെഡി (എസ്) എംഎല്‍എ സാ രാ മഹേഷും രോഹിണി സിന്ധൂരിയും ഒരു മേശപ്പുറത്ത് ഇരിക്കുന്ന ഫോട്ടോ ഫെബ്രുവരി 18ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം തുടങ്ങിയത്. രാഷ്ട്രീയക്കാരന് വേണ്ടി രോഹിണി വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ എന്നായിരുന്നു രൂപയുടെ പരിഹാസം.

കൂടാതെ രോഹിണിക്കെതിരേ രൂപ അഴിമതി ആരോപണവും മാന്യമല്ലാത്ത രീതിയിലുള്ള ഇടപെടലുകളും ആരോപിച്ചു. രോഹിണി ഇതിനെതിരേ രംഗത്ത് വന്നതോടെ വിഷയം ഇരുവരും തമ്മിലുള്ള പോരാട്ടമായി മാറുകയും പരസ്യമായ വെല്ലുവിളികളായി മാറുകയുമായിരുന്നു. തുടര്‍ന്ന് രോഹിണി പുരുഷ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു എന്ന് ആരോപിച്ച്‌ രോഹിണിയുടെ ചില ചിത്രങ്ങളും രൂപ പങ്കുവെച്ചു. മറുപടിയായി രൂപയെ മാനസീകരോഗി എന്ന് രോഹിണിയും വിളിച്ചു. രൂപ പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നെന്ന് രോഹിണി കുറ്റപ്പെടുത്തുകയും ചെയ്തു. സംഭവം പരസ്യമായ വെല്ലുവിളിയിലേക്ക് മാറിയതോടെ രണ്ടുപേര്‍ക്കും പുതിയ പദവികള്‍ നല്‍കാതെ സര്‍ക്കാര്‍ നിലവിലെ സ്ഥാനങ്ങളില്‍ നിന്ന് ഇരുവരെയും മാറ്റി.


രൂപ തന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് രോഹിണി ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെംഗളൂരു കോടതിയെ സമീപിച്ചിരുന്നു. രോഹിണിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് രൂപയെയും മറ്റ് 59 മാധ്യമങ്ങളെയും സിവില്‍ കോടതി വിലക്കിയിരുന്നു. എന്നാല്‍, ആരോപണത്തില്‍ ഉന്നയിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ രോഹിണി പരാജയപ്പെട്ടതോടെയാണ് രൂപയ്ക്കെതിരായ താല്‍ക്കാലിക വിലക്ക് നീക്കിയത്.