സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ  ശക്തമായ മഴയ്ക്ക് സാധ്യത

single-img
5 September 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ  ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം  മഴ കനത്തേക്കും.  ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്.  പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോര പ്രദേശങ്ങളിൽ അടക്കം അതീവ ജാഗ്രത വേണം. .

കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ  സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച്  അടുത്ത ദിവസളിൽ മഴ കനക്കാനും സാധ്യതയുണ്ട്.  നാളെ 11 ജില്ലകളിലും ഉത്രാടനാളിൽ ഒൻപത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

അതിനിടെ ഞായറാഴ്ച വൈകുന്നേരം പെയ്ത കനത്തമഴയെ തുടര്‍ന്ന്  തിരുവനന്തപുരം പാലോടില്‍ 10 പേര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു. മൂന്ന് കുടുംബത്തിലെ 10 പേരെടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇതിലെ എട്ടുപേരെ രക്ഷിച്ചു. അമ്മയെ ഇനിയും കണ്ടെത്താനുണ്ട്. ആറു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. 

നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. നെടുമങ്ങാട് നിന്നെത്തിയവര്‍ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവിലാണ് സംഭവം. 10 അംഗസംഘത്തിലെ ആറുപേരാണ് ഒഴുക്കില്‍പ്പെട്ടത്.  വയനാട് മീനങ്ങാടിയിൽ പെയ്ത കനത്ത മഴയിൽ  റോഡ് ഒലിച്ചു പോയി. അപ്പാട്  കോളനിക്കടുത്തുള്ള റോഡാണ് ഒലിച്ചു പോയത്.  ചൂതുപ്പാറയുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണ് തകർന്നത്. ആലിലാക്കുന്ന് തോട് കരകവിഞ്ഞതാണ് അപകടത്തിന് കാരണം. മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.