ആരോഗ്യവകുപ്പിന് മറുപടിയില്ല; സര്‍ക്കാര്‍ ശ്രമം തുടര്‍ച്ചയായി ഉണ്ടാകുന്ന ചികിത്സാപിഴവ് മറച്ചുപിടിക്കാന്‍: കെസി വേണുഗോപാല്‍

single-img
8 January 2026

ആരോഗ്യമേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ചികിത്സാ പിഴവിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി . ചികിത്സാ പിഴവ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിലൊന്നും വീഴ്ചയുണ്ടായിട്ടില്ലെന്നാണ്. പിന്നെ എങ്ങനെയാണ് ഇത്തരത്തില്‍ മരണം സംഭവിക്കുന്നത് എന്നതില്‍ ആരോഗ്യവകുപ്പിന് മറുപടിയില്ല. ശരിയായവിധം അന്വേഷിക്കാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകാത്തത്.

ഭാവിയില്‍ ഇത്തരം സംവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുന്നതിന് പകരം വീഴ്ച മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ആരോഗ്യവകുപ്പിന് ഉണ്ടായിട്ടുള്ളത് ഗുരുതര വീഴ്ചയും പാളിച്ചയുമാണ്. ചികിത്സാപിഴവ് തുടര്‍ക്കഥയാകുമ്പോഴും അതെല്ലാം മറച്ചുവെയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

സര്‍ക്കാര്‍ ആശുപതികളില്‍ ആവശ്യത്തിന് ജീവനക്കാരും മരുന്നും ഇല്ല. ഇത് തുറന്ന് പറയുന്ന ജീവനക്കാരെ ശത്രുവായി കാണുന്നു. ആരോഗ്യ രംഗത്ത് അടിസ്ഥാന സാകര്യങ്ങള്‍ ഒരുക്കാതെ നമ്പര്‍ വണ്ണാണെന്ന് പരസ്യവാചകം ഇറക്കുകമാത്രമാണ് സര്‍ക്കാര്‍. ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയരായ അഞ്ച് രോഗികളില്‍ രണ്ട് പേര്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യപ്പെട്ടു. പേരിന് അന്വേഷണം നടത്തും നടപടിയെടുക്കില്ലെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.