മൃഗശാലയിലെ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ രണ്ടാം ദിനവും കൂട്ടിൽ കയറ്റാനായില്ല;മരത്തിന് മുകളിൽ തുടരുകയാണ് പെൺകുരങ്ങ്

single-img
15 June 2023

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ രണ്ടാം ദിനവും കൂട്ടിൽ കയറ്റാനായില്ല. താഴെയിറങ്ങാൻ കൂട്ടാക്കാതെ മരത്തിന് മുകളിൽ തുടരുകയാണ് പെൺകുരങ്ങ്. കുരങ്ങ് ചാടിപ്പോകുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതിനിടെ, മൃഗശാലയിലെത്തിയ പുതിയ സിംഹങ്ങളെ കൂട്ടില്‍ തുറന്നുവിടുന്നു. പുതിയ സിംഹങ്ങള്‍ക്ക് ലിയോ എന്നും നൈല എന്നുമാണ് പേരിട്ടിരിക്കുന്നത്. 

ചൊവ്വാഴ്ച വൈകീട്ട് പരീക്ഷാണാടിസ്ഥാനത്തിൽ, തുറന്നുവിടുന്നതിനിടെ മൂന്ന് വയസ്സുള്ള പെൺകുരങ്ങ് ചാടിപ്പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ ഉടൻ മരങ്ങിലേക്ക് കയറി കുരങ്ങ് അകന്ന് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. തിരികെ മൃഗശാലയിലേക്ക് മടങ്ങിയെത്തിയ കുരങ്ങ്, ഇന്നലെ മുതൽ, മരത്തിന് മുകളിൽ തുടരുകയാണ്. ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇരയെ കാണിച്ചിട്ടും, താഴേക്ക് ഇറങ്ങാൻ കുരങ്ങ് കൂട്ടാക്കിയിട്ടില്ല. കുരങ്ങിനെ തുറന്നുവിട്ടപ്പോൾ ജാഗ്രതക്കുറവുണ്ടായില്ല എന്നാണ് മന്ത്രി ജെ ചിഞ്ചുറാണി ആവർത്തിക്കുന്നത്. 

തിരുപ്പതി സുവോളജിക്കൽ പാർക്കിൽ നിന്നെത്തിച്ച ഈ  കുരുങ്ങ് അടക്കമുള്ള പുതിയ അതിഥികളെ മന്ത്രി ഇന്ന് തുറന്ന് വിടാനായിരുന്നു തീരുമാനം. കുരുങ്ങിനൊപ്പമെത്തിയ അഞ്ച് വയസ്സുള്ള ആൺസിംഹത്തെയും ആറ് വയസ്സുള്ള പെൺസിംഹത്തെയും ഇന്ന് തുറന്നുവിട്ടു. കാർത്തിക്ക് എന്ന ആണ്‍സിംഹം ഇനി ലിയോ എന്നും കൃതിക എന്ന പെണ്‍സിംഹം ഇനി നൈല എന്നും അറിയപ്പെടും. തത്കാലത്തേക്ക് രണ്ട് കൂടുകളിലായിരിക്കും ഇവയെ പാർപ്പിക്കുക. വൈകാതെ വിദേശരാജ്യങ്ങളിൽ നിന്ന് സീബ്രയെയും അമേരിക്കൻ കടുവയെയും മൃഗശാലയിലേക്ക് എത്തിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.