മാങ്ങ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ സ്വര്‍ണ നിധി തട്ടിപ്പ്

single-img
28 November 2022

പാലക്കാട് : കൊല്ലങ്കോട് മാങ്ങ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ സ്വര്‍ണ നിധി തട്ടിപ്പ്.

മാങ്ങാ വ്യാപാരി കബീര്‍ സ്വര്‍ണ നിധി തരാമെന്ന് പറഞ്ഞ് 38 ലക്ഷം രൂപ വാങ്ങിയിരുന്നതായി മധുര സ്വദേശികളായ പ്രതികള്‍ വെളിപ്പെടുത്തി. സ്വര്‍ണ നിധിയും നല്‍കിയ പണവും കിട്ടാതായപ്പോള്‍ ഇവര്‍ കേരളത്തിലെത്തി കബീറിനെ തട്ടികൊണ്ടു പോവുകയായിരുന്നു. മധുര സ്വദേശികളായ വിജയ്, ഗൗതം ,ശിവ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്.

മുതലമടയിലെ മാങ്ങാ കര്‍ഷകനാണ് കബീര്‍. കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേയാണ് തട്ടിക്കൊണ്ടുപോയത്. പ്രതികളുടെ കാര്‍ ബൈക്കിനെ പിറകില്‍ നിന്ന് ഇടിച്ചു. ഇടിയുടെ ആഘാദത്തില്‍ കാലിന് പരുക്കേറ്റ കബീറിനെ ആശുപത്രിയിലേക്ക് ഉടന്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. സുഹൃത്തിനെ വാഹനത്തില്‍ കയറ്റാതെ കാറെടുത്ത് സംഘം അതിവേഗം പാഞ്ഞു. മീനാക്ഷിപുരം വഴി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. സംശയം തോന്നി കാറിനെ പിന്തുടര്‍ന്ന സുഹൃത്ത് മീനാക്ഷിപുരം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് വഴിയില്‍ വെച്ച്‌ കാര്‍ തടഞ്ഞ് കബീറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കബീര്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയതായി അറിഞ്ഞത്.