നഴ്സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ; 137ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി

single-img
7 February 2023

മംഗളൂരു: മംഗളൂരുവിലെ നഴ്സിങ് കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നഴ്സിങ് കോളേജിലെ 137ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ശക്തി നഗറിലെ സിറ്റി കോളേജ് ഓഫ് നഴ്‌സിംഗിലെ വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്. ഹോസ്റ്റലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഇവര്‍ക്ക് വിഷബാധയേറ്റത്. വയറുവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ അസുഖമാണ് മിക്കവര്‍ക്കും ബാധിച്ചത്. തുടര്‍ന്ന് 137 വിദ്യാര്‍ത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇവരില്‍ 52 വിദ്യാര്‍ഥികള്‍ എ.ജെ. ആശുപത്രിയിലും 42 വിദ്യാര്‍ത്ഥികളെ കങ്കനാടി ഫാദര്‍ മുള്ളര്‍ ആശുപത്രിയിലും 18 വിദ്യാര്‍ത്ഥികളെ കെഎംസി ആശുപത്രിയിലും 4 പേരെ യൂണിറ്റി ആശുപത്രിയിലും എട്ട് വിദ്യാര്‍ത്ഥികളെ സിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്നതായി പൊലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ഥികള്‍ അസ്വസ്ഥരായിരുന്നു. ഞായറാഴ്ച രാത്രി ഹോസ്റ്റലില്‍ നിന്ന് കഴിച്ച ഭക്ഷണമാകാം കാരണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് മിക്കവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവത്തെക്കുറിച്ച്‌ ജില്ലാ ഭരണകൂടത്തെ അറിയിച്ചതെന്ന് ദക്ഷിണ കന്നഡ ഡിസി എം ആര്‍ രവി കുമാര്‍ പറഞ്ഞു.

കോളേജില്‍ മോശം ഭക്ഷണം വിതരണം ചെയ്യുന്നത് സ്ഥിരം സംഭവമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെന്‍സ് ഹോസ്റ്റലിലെയും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ചികിത്സ തേട‌ിയവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. കോളേജ് നടത്തി വന്നിരുന്ന സ്വകാര്യ കാന്‍റീനില്‍ നിന്നാണ് ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത്. കേസ് ഒത്തുതീര്‍ക്കാനാണ് പൊലീസും കോളേജും ശ്രമിക്കുന്നതെന്നും കുട്ടികളുടെ ആരോപണം.