താനൂര്‍ അപക‌ടത്തെ തുടര്‍ന്ന് ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

single-img
8 May 2023

താനൂര്‍ അപക‌ടത്തെ തുടര്‍ന്ന് ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്.

താനൂര്‍ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി. മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തില്‍ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസന്‍സ് നമ്ബറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കേരളത്തെ കണ്ണീര്‍ കടലില്‍ മുക്കിയ താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണം 22 ആയി. ആറ് കുഞ്ഞുങ്ങള്‍ക്കും മൂന്ന് സ്ത്രീകള്‍ക്കും അടക്കമാണ് ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തില്‍ ജീവന്‍ നഷ്ടമായത്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. കൈക്കുഞ്ഞുങ്ങള്‍ അടക്കം മുങ്ങിത്താഴ്ന്നു. ഏറെ ദുഷ്കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം. ചതുപ്പും, വെളിച്ചക്കുറവും വെല്ലുവിളിയായി.

രാത്രി 7നും 7.40നും ഇടയില്‍, മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചാരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

കോസ്റ്റല്‍ ഗാര്‍ഡും നേവിയുമെത്തി തിരച്ചില്‍ തുടരും. ഇനിയും മൃതദേഹങ്ങളുണ്ടോ എന്നറിയാനാണ് കോസ്റ്റ് ഗാര്‍ഡും നേവിയുമെത്തുന്നത്. മന്ത്രിമാരായ വി അബ്ദുറഹിമാനും പി എ മുഹമ്മദ് റിയാസുമാണ് ഇക്കാര്യം പറഞ്ഞത്. നാല് മന്ത്രിമാരും എംഎല്‍എമാരും സ്ഥലത്തെത്തി യോഗം ചേര്‍ന്നു. ബോട്ട് മറിഞ്ഞ സ്ഥലത്തെ ചതുപ്പില്‍ ഇനിയും മൃതദേഹങ്ങളുണ്ടോ എന്ന കാര്യത്തിലാണ് ആശങ്ക.