പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം: ജോണ്‍ ബ്രിട്ടാസ്

single-img
19 April 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പകപോക്കാനാണ് മോദി ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത്.

പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ ഇന്നലെയോ ഇന്നോ പാര്‍ലമെന്റില്‍ ഇങ്ങനെ ഒരു പ്രസ്താവന നടത്താമായിരുന്നു. അതൊന്നും ചെയ്യാതെ ഒരു പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സവിശേഷമായ അവകാശം വിനിയോഗിച്ച് തീര്‍ത്തും തരംതാണ പ്രസ്താവനയാണ് മോദി നടത്തിയതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം.

മോദിയുടെ അഭിസംബോധനയ്ക്ക് പിന്നില്‍ തെരഞ്ഞെടുപ്പ് ആയിരുന്നു ലക്ഷ്യമെന്ന് അടിവരയിടുന്ന പ്രസ്താവനയാണത്. തമിഴ്‌നാടിനെയും ബംഗാളിനെയും ലക്ഷ്യംവെച്ചാണ് മോദി സംസാരിച്ചത്. പ്രതിപക്ഷം നടത്തിയത് ബില്ലിന്റെ ഭ്രൂണഹത്യ എന്നൊക്കെയാണ് മോദി പറഞ്ഞത്. അങ്ങനെയൊരു വാക്ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.

മൂന്ന് വര്‍ഷം മുന്‍പ് ഈ സര്‍ക്കാര്‍ കൊണ്ടുവന്ന് പാസാക്കിയ ബില്‍ ഭ്രൂണമായിരുന്നോ എന്ന് ബ്രിട്ടാസ് ചോദിച്ചു. എഎന്തുകൊണ്ട് അത് ഭ്രൂണമായി നിലനിന്നു?. ഒരു ഭ്രൂണത്തിന് മൂന്ന് വര്‍ഷത്തെ ആയുസ് ഉണ്ടോ?. അപഹാസ്യമായ പ്രസ്താവനയാണ് മോദി നടത്തിയതെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.