10 വർഷത്തെ നിരോധനം നീങ്ങുന്നു; കേരളത്തിൽ നദികളിൽ നിന്ന് മണൽ വാരാൻ മാർച്ച് മുതൽ അനുമതി

single-img
26 January 2024

10 വർഷമായി നിലനിന്നിരുന്ന നിരോധനത്തിന് ശേഷം കേരളത്തിലെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. വരുന്ന മാർച്ച് മുതൽ അനുമതി നൽകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്.

എന്നാൽ ആദ്യഘട്ടത്തിൽ എല്ലാ നദികളിൽ നിന്നും മണൽ വാരാൻ അനുമതിയുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മാത്രം മണൽവാരാൻ അനുമതി നൽകാനാണ് ആലോചന.

അതേസമയം ഓഡിറ്റ് നടത്തിയതിൽ 17 നദികളിൽ നിന്ന് മണൽവാരാമെന്ന് കണ്ടെത്തി. ഈ നദികളിൽ വൻതോതിൽ മണൽനിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. അനുമതി നൽകുന്നതിലൂടെ അനധികൃത മണൽവാരൽ നിയന്ത്രിക്കപ്പെടുമെന്നാണ് സർക്കാർ മുന്നോട്ടുവെക്കുന്ന വാദം.