വിനോദസഞ്ചാരിയില്‍ നിന്നും കൈക്കൂലി വാങ്ങി;ഏക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

single-img
18 November 2022

തൊടുപുഴ: നിരോധിത പുകയില ഉല്‍പ്പന്നം കൈവശം വെച്ചതിന്‍റെ പേരില്‍ വിനോദസഞ്ചാരിയില്‍ നിന്നും കൈക്കൂലി വാങ്ങിയ അടിമാലി ഏക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.

സിഐ ഉള്‍പെട്ട സംഘം പിഴ ഈടാക്കാനെന്ന വ്യാജേന 21000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി. ഇടുക്കി ഡപ്യൂട്ടി കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് കമ്മീഷണാണ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തത്.

ഒക്ടോബര്‍ 29തിനാണ് നടപടിക്കാസ്പദമായ സംഭവം നടന്നത്. കൊരട്ടി പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒയുടെ സഹോദരിയാണ് എക്സൈസിനെതിരെ പരാതി നല്‍കിയത്. മൂന്നാറിന് പോകുന്ന വഴി അടിമാലി ഏക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പരാതിക്കാരിയുടെ ഭര‍്ത്താവിന്‍റെ പക്കല്‍ നിന്നും മുന്നു പൊതി നിരോധിത പുകയിലെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. കേസെടുക്കാതെ വിട്ടയക്കാന്‍ 24,000 രൂപയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. നല്‍കിയ പണത്തില് നിന്നും 3000 രൂപ പിഴ ഈടാക്കി ബാക്കിതുക സിഐയും സംഘവും കൈവശപ്പെടുത്തിയെന്നായിരുന്നു പരാതി.

ഇടുക്കി ഡെപ്യൂട്ടി കമ്മീഷര്‍ നടത്തിയ അന്വേഷണത്തില്‍ സ്ക്വാഡിലെ സിഐ പി.ഇ ഷൈബുവും ഏഴ് ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു. പരാതി നല്‍കിയെന്നറിഞ്ഞപ്പോള്‍ ഷൈബു കൊരട്ടി എസ്‌എച്ച്‌ഒയെ കണ്ട് വാങ്ങിയ പണം തിരികെ നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതും തെളിവായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

ഷൈബുവിനെ കൂടാതെ പ്രിവന്‍റീവ് ഓഫീസര്‍മാരായ എംസി അനില്‍ സിഎസ് വിനേഷ് കെ എസ് അസീസ്, സിവില്‍ ഏക്സൈസ് ഓഫീസര്‍മാരായ വി ആര്‍ സുധീര്‍,കെ എന്‍ സിജുമോന്‍ ആര്‍ മണികണ്ഠന്‍ ഡ്രൈവര്‍ പിവി നാസര്‍ എന്നിവരെയാണ് സസ്പെന‍്റ് ചെയ്തത്. ഇവര്‍ ഒക്ടോബര്‍ 29തിന് 27 വാഹനങ്ങളില്‍ പരിശോധന നടത്തി 16 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവരിലാരോടെങ്കിലും കൈക്കൂലി വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷണം തുടങ്ങി.