വിജിലൻസ് പരിശോധനക്കിടെ അഴിമതിക്കേസിൽ പ്രതിയായ ഡിവൈ.എസ്പി മുങ്ങി

single-img
23 March 2023

തിരുവനന്തപുരം: വിജിലൻസ് പരിശോധനക്കിടെ അഴിമതിക്കേസിൽ പ്രതിയായ ഡിവൈ.എസ്പി മുങ്ങി. പരിശോധന നടക്കുന്നതിനിടെ വീട്ടിൻ്റെ പിന്നിലൂടെയാണ് രക്ഷപ്പെട്ടത്. ഡിവൈ.എസ്പി വേലായുധനാണ് പരിശോധനക്കിടെ മുങ്ങിയത്. വേലായുധന്റെ ഫോണും ബാങ്ക് രേഖകളും ഇന്നലെ വിജിലൻസ് പിടിച്ചെടുത്തിരുന്നു. വിജിലൻസ് കഴക്കൂട്ടം പൊലീസിനെയും രേഖാമൂലം അറിയിച്ചിരുന്നു. വീട്ടുകാർ പരാതി നൽകിയിട്ടി ല്ലെന്ന് കഴക്കുട്ടം പൊലീസ് വ്യക്തമാക്കി. അഴിമതിക്കേസ് അട്ടിമറിക്കാൻ 50,000 പ്രതിയിൽ നിന്നും ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.

നാരായണന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാൻ കൈക്കൂലി നൽകിയതിന്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണൻ കൈമാറി‌. സ്വത്ത് സമ്പാദന കേസ് തുടരന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ഉത്തരവിടുകയായിരുന്നു.