ആറാം വയസ്സില്‍ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍

single-img
29 March 2023

പത്തനംതിട്ട: ആറാം വയസ്സില്‍ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍.

രണ്ട് വ്യക്തികള്‍ വാത്സല്യപൂര്‍വം അടുത്ത് വിളിച്ചിരുത്തി ദേഹത്ത് സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അരുതാത്തതെന്തോ ആണ് സംഭവിക്കുന്നതെന്ന് മനസ്സിലായതോടെ താന്‍ കുതറിയോടി രക്ഷപ്പെട്ടെന്ന് കലക്ടര്‍ പറഞ്ഞു.

അന്നത്തെ സംഭവത്തിലെ രണ്ട് പേരുടെയും മുഖം തനിക്ക് ഇപ്പോള്‍ ഓര്‍മ്മയില്ലെന്നും കലക്ടര്‍ പറഞ്ഞു. അന്ന് തനിക്കങ്ങനെ ചെയ്യാന്‍ തോന്നിയെങ്കിലും എല്ലാ ബാല്യങ്ങള്‍ക്കും അതിന് കഴിയുന്നില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. നിഷ്‌കളങ്ക ബാല്യങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ഇത്തരത്തിലുളള ആഘാതങ്ങള്‍ അവരെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. ഗുഡ് ടച്ച്‌, ബാഡ് ടച്ച്‌ എന്താണെന്ന് നമ്മുടെ കുട്ടികളെ നാം ബോധവാന്മാരാക്കണം. പുരുഷന്റെ ലൈംഗികത ശരിയും സ്ത്രീകളുടേത് തെറ്റുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. അത്തരം ചിന്തകള്‍ മാറണം, ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

പ്രതിസന്ധികള്‍ തരണംചെയ്യാന്‍ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ പിന്തുണയാണ് ആവശ്യമെന്നും തനിക്കത് കിട്ടിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരത്തെയും ലൈംഗികതയെപ്പറ്റിയും സംസാരിക്കാനുള്ള പൊതുസ്ഥലം ഇന്നും ഇല്ല. ലൈംഗിക അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടര്‍.