ദളിത്-ആദിവാസി ക്ഷേമം സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം: മന്ത്രി കെ.എൻ. ബാലഗോപാൽ

single-img
2 March 2026

കേരളത്തിലെ ദളിത്-ആദിവാസി വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. ദളിത് ആദിവാസി മഹാസഖ്യത്തിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര എൻ.എൻ. സ്മാരക ഹാളിൽ (ബാബു ചിറ്റുമൂല നഗർ) സംഘടിപ്പിച്ച സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യാനുപാതത്തേക്കാൾ കൂടുതൽ തുക എസ്.സി/എസ്.ടി മേഖലയ്ക്കായി സർക്കാർ നീക്കിവയ്ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. “ട്രഷറി നിയന്ത്രണങ്ങൾക്കിടയിലും ശമ്പളം നൽകുന്ന അതേ മുൻഗണനയോടെയാണ് പട്ടികജാതി-പട്ടികവർഗ്ഗ ഫണ്ടുകൾ അനുവദിക്കുന്നത്. ഈ മേഖലയിൽ നിലവിലുണ്ടായിരുന്ന 1000 കോടി രൂപയുടെ കുടിശ്ശികകൾ സർക്കാർ തീർപ്പാക്കി. നിലവിൽ കേവലം 17 കോടി രൂപ മാത്രമാണ് കുടിശ്ശികയുള്ളത്,” അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്ഥാപന മേധാവികൾ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. വർഷങ്ങൾ കഴിഞ്ഞു ബില്ലുകൾ സമർപ്പിക്കുന്ന രീതി അവസാനിപ്പിക്കണം.

ഭൂമി കേന്ദ്രീകരിച്ചുള്ള വികസനത്തിനൊപ്പം തന്നെ അറിവിനെ അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ‘ഉന്നതി’ കേന്ദ്രങ്ങൾ വഴി പ്രത്യേക പരിശീലനവും, പുതിയ സംരംഭം തുടങ്ങുന്ന പട്ടികവിഭാഗ യുവാക്കൾക്ക് പലിശ സബ്‌സിഡി ഉൾപ്പെടെയുള്ള സാമ്പത്തിക പിന്തുണയും നൽകി വരുന്നു. 32,000 കോടി രൂപയുടെ സ്ത്രീ-ശിശു ക്ഷേമ പദ്ധതികൾ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാത്മാ അയ്യങ്കാളി, കാവാരിക്കുളം കണ്ഠൻ കുമാരൻ, പാമ്പാടി ജോൺ ജോസഫ് തുടങ്ങിയ മഹത്തുക്കളുടെ സ്മരണയ്ക്കായി സ്ഥാപിക്കുന്ന പഠന കേന്ദ്രങ്ങൾ കേവലം സ്മാരകങ്ങളല്ല, മറിച്ച് വരുംതലമുറയ്ക്കുള്ള ഗവേഷണ കേന്ദ്രങ്ങളാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ സവിശേഷമായ മതസൗഹാർദ്ദവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കാൻ ഇത്തരം കേന്ദ്രങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേന്ദ്ര വിഹിതം ലഭിക്കാത്ത സാഹചര്യത്തിലും തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ സംസ്ഥാന ബജറ്റിൽ നിന്ന് അനുവദിച്ചത് സാധാരണക്കാരോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണെന്നും മന്ത്രി പറഞ്ഞു.