യുഎസ് സൈനിക നടപടിയുണ്ടായാല്‍ രക്തച്ചൊരിച്ചിലുണ്ടാകും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ്

single-img
19 May 2026

ക്യൂബക്കെതിരെ യുഎസ് സൈനിക നടപടിയുണ്ടായാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് – കാനല്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ക്യൂബയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെയാണ് ക്യൂബയുടെ കടുത്ത പ്രതികരണം.

റഷ്യയില്‍നിന്നും ഇറാനില്‍നിന്നുമായി 300-ല്‍ അധികം സൈനിക ഡ്രോണുകള്‍ ക്യൂബ സ്വന്തമാക്കിയെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയും ഗ്വാണ്ടനാമോ ബേ നാവിക താവളത്തെയും ഒരുപക്ഷേ ഫ്‌ലോറിഡയേയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങള്‍ക്ക് ക്യൂബ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

തൊട്ടടുത്ത ദിവസം തന്നെ, ‘ക്യൂബ അമേരിക്കയ്‌ക്കോ മറ്റേതെങ്കിലും രാജ്യത്തിനോ ഭീഷണിയല്ല’ എന്ന് ഡയസ്‌ കാനല്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ ക്യൂബയ്ക്കുനേരെ യുഎസ് ആക്രമണമുണ്ടായാല്‍ ‘കണക്കുകൂട്ടാനാവാത്ത പ്രത്യാഘാതങ്ങളോടെയുള്ള രക്തച്ചൊരിച്ചില്‍’ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

‘ആരെങ്കിലും ക്യൂബയെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍, ക്യൂബ തിരിച്ചടിക്കും, അതില്‍ സംശയമില്ല,’ എന്നാണ് ഐക്യരാഷ്ട്രസഭയിലെ ക്യൂബന്‍ അംബാസഡര്‍ ഏണസ്‌റ്റോ സോബറോണ്‍ ഗുസ്മാന്‍ ന്യൂയോര്‍ക്കില്‍ എഎഫ്പിയോട് പറഞ്ഞത്. ’60 കളില്‍, യുഎസ് ക്യൂബയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പരാജയപ്പെട്ടു. തീര്‍ച്ചയായും, ഇതൊരു വ്യത്യസ്തമായ സാഹചര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ക്യൂബയിലെ ജനങ്ങളുടെ ഇഷ്ടം മാറിയിട്ടില്ല,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്യൂബയുടെ രഹസ്യാന്വേഷണ ഏജന്‍സിക്കെതിരെയും ഒന്‍പത് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഊര്‍ജം, വാര്‍ത്താവിനിമയം, നീതിന്യായം വകുപ്പുകളിലെ മന്ത്രിമാരും ചില സൈനിക മേധാവികളും ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാക്കള്‍ക്കെതിരെയും ഉപരോധമുണ്ട്.