സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

single-img
18 May 2023

ദിവസങ്ങള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്.

കെ സി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നല്‍കിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കര്‍ണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും. പ്രഖ്യാപനം വരുന്നതോടെ വലിയ ആഘോഷത്തിലാണ് പ്രവര്‍ത്തകര്‍. സിദ്ധരാമയ്യയുടെ കട്ടൌട്ടില്‍ പാലഭിഷേകം നടത്തിയും മധുരം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിന്റെ മുഖ്യമന്ത്രി പദം ആഘോഷിക്കുന്നത്.

ഇത് തന്റെ അവസാന പോരാട്ടമാണെന്ന് പ്രഖ്യാപിച്ചായിരുന്നു ഇത്തവണ സിദ്ധരാമയ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതവന്ന മുഖ്യമന്ത്രി സ്ഥാനവും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ണാടക കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ച ഡികെ ശിവകുമാര്‍ കൂടി മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ചതോടെ തീരുമാനം ഹൈക്കമാന്‍ഡിലേക്ക് നീങ്ങി. രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തി തുടര്‍ച്ചയായ ചര്‍ച്ചകള്‍, കെസി വേണുഗോപാലിന്റെയും രണ്‍ദീപ് സിംഗ് സുര്‍ജെവാലയുടെയുെം അനുനയശ്രമങ്ങള്‍ എല്ലാം ഫലം കാണാതെ വന്നപ്പോള്‍ ഒടുവില്‍ സോണിയാഗാന്ധിയുടെ ഇടപെടല്‍. അവസാനം മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തെരഞ്ഞെടുത്ത തീരുമാനത്തിന് ഇരുവരുടെയും അംഗീകാരം.

രണ്ട് ടേം എന്നാണ് ആദ്യം ഉയര്‍ന്നുവന്ന ഫോര്‍മുല. ആദ്യ ടേം സിദ്ധരാമയ്യയ്ക്കും രണ്ടാം ടേം ഡികെയ്ക്കുമെന്നുള്ള ആവശ്യങ്ങളുയര്‍ന്നു. ആദ്യ ടേം തനിക്ക് വേണമെന്ന് ഡികെ ശഠിച്ചു. അവിടെയും ചര്‍ച്ച പരാജയപ്പെട്ടു. ഒടുവില്‍ ഏക ഉപമുഖ്യമന്ത്രി, സുപ്രധാന വകുപ്പുകള്‍, സോണിയയുടെ അനുനയശ്രമം എല്ലാം വന്നതോടെ ഡികെ അയഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത്, ടേം വ്യവസ്ഥകളില്ല എന്നതാണ്. ടേം വ്യവസ്ഥ ഇല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തെ കെ സി വേണുഗോപാല്‍ തള്ളി.