സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

single-img
8 March 2023

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നില്ല. ഇതേത്തുടര്‍ന്ന്‌ ഇന്നും ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിക്കുകയായിരുന്നു.

സ്വപ്നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിസ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഇ.ഡി. കൂടുതല്‍ ചോദ്യം ചെയ്യാനിടയുണ്ട്. എന്നാൽ സ്വപ്‌നയുമായി ഉണ്ടായിരുന്നത് ഔദ്യോഗിക ബന്ധം മാത്രമാണെന്നും അടുത്തിടപഴകാന്‍ സ്വപ്‌ന മനഃപൂര്‍വ്വം ശ്രമിച്ചിരുന്നതായി തോന്നിയിരുന്നുവെന്നും രവീന്ദ്രന്‍ ഇ.ഡിക്ക് മൊഴി നല്‍കി. സ്വപ്‌നയ്ക്ക് തന്റേതെന്ന പേരില്‍ അയച്ച മെസേജുകള്‍ ഫോണില്‍ കൃത്രിമമായി നിര്‍മ്മിച്ചതാകാമെന്നുമാണ് രവീന്ദ്രന്റെ നിലപാട്.

പ്രളയബാധിതര്‍ക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തില്‍ 4.50 കോടി രൂപ കോഴയായും കമ്മീഷനായും തട്ടിയെടുത്തെന്നാണു കേസ്. കോഴ നല്‍കിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരുമായുള്ള ബന്ധം, ഇടപാടുകള്‍ തുടങ്ങിയവ അറിയാനാണു രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.