ഛത്തീസ്ഗഡിലെ പള്ളി ആക്രമണം; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

single-img
4 January 2023

ദില്ലി: ഛത്തീസ്ഗഡിലെ പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ന്യൂനപക്ഷ കമ്മീഷന്‍ പാനല്‍ ബോര്‍ഡ് അംഗം ജോര്‍ജ് സെബാസ്റ്റ്യനാണ് വിഷയത്തില്‍ ഇടപെട്ടത്. നാരായണ്‍പുരില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത കേസില്‍ ബിജെപി ജില്ലാ നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മതപരിവര്‍ത്തനം ആരോപിച്ചാണ് സംഘം പള്ളി തകര്‍ത്തത്. തടയാന്‍ ശ്രമിച്ച നാരായണ്‍പുര്‍ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന് സംഘത്തിന്റെ ആക്രമണത്തില്‍ തലയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ ലധാക്ഷ്യ രൂപ്‌സ, അങ്കിത് നന്ദി, അതുല്‍ നെതാം, ഡോമന്‍ദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംഘത്തിന് നാരായണ്‍പുര്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ആദിവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച്‌ തിങ്കളാഴ്ച നാരായണ്‍പുരില്‍ ബന്ദ് നടത്തിയിരുന്നു.

നാരായണ്‍പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ, സ്കൂള്‍ വളപ്പില്‍ നിര്‍മിച്ച പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ക്രിസ്ത്യന്‍ സംഘടനകളില്‍ നിന്ന് ഉയരുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുമ്ബോള്‍ ശക്തമായി എതിര്‍ത്തിരുന്ന കോണ്‍ഗ്രസിന് അവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാനാകുന്നില്ലെന്ന വിമര്‍ശനം ശക്തമാകുകയാണ്.

ക്രിസ്മസിന് പിന്നാലെ ഡിസംബറില്‍ കര്‍ണാടകയിലെ മൈസൂരുവിലും ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെട്ടിരുന്നു. പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ന്നിരുന്നു. പിരിയപട്ടണയിലെ ഗോണിക്കൊപ്പ റോഡിനോട് ചേര്‍ന്നുള്ള സെന്റ് മേരീസ് പള്ളിക്ക് നേരെയായിരുന്നു ആക്രമണം. പ്രതിമ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ നശിച്ചതായും പൊലീസ് പറഞ്ഞു.