മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വിവാദത്തില്‍ മലക്കം മറിഞ്ഞ് ചാത്തമംഗലം പഞ്ചായത്ത്

single-img
6 November 2022

കോഴിക്കോട്: കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വിവാദത്തില്‍ മലക്കം മറിഞ്ഞ് ചാത്തമംഗലം പഞ്ചായത്ത്.

കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്നത് ശരിയല്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കല്‍ ഗഫൂര്‍ വ്യക്തമാക്കി. പഞ്ചായത്തിന് ജനങ്ങളുടെ വികാരത്തിനൊപ്പമേ നില്‍ക്കാനാകൂ. പഞ്ചായത്തിന് പരാതി കിട്ടി എന്നതും സ്ഥലത്ത് പരിശോധന നടത്തി എന്നതും ശരിയാണ്. എന്നാല്‍ കട്ടൗട്ട് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസിയുടെയും ബ്രസീല്‍ താരം നെയ്മറുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ ഫാന്‍സ് സ്ഥാപിച്ചത് രാജ്യാന്തര തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. ഈ ഘട്ടത്തിലാണ് കട്ടൗട്ടുകള്‍ എടുത്തുമാറ്റാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലായിരുന്നു നിര്‍ദേശം. പുഴയിലെ സ്വാഭാവിക ഒഴുക്ക് തടയുമെന്നായിരുന്നു അഭിഭാഷകന്റെ പരാതി.

ചാത്തമംഗലം പഞ്ചായത്തിന്റെ നിര്‍ദേശം വിവാദമാകുകയും സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ആരാധാകര്‍ ഏറ്റെടുക്കുകയും ചെയ്തതോടെ,
പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് വ്യക്തമാക്കി കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ രംഗത്തെത്തിയിരുന്നു. കട്ടൗട്ടുകള്‍ സംബന്ധിച്ച്‌ ഒരു പരാതിയും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. അങ്ങിനെ പരാതി ലഭിച്ചാലും ഫുട്ബോള്‍ ആരാധകര്‍ക്ക് അനുകൂലമായേ നഗരസഭ നില്‍ക്കൂ. കട്ടൗട്ടുകള്‍ പുഴയ്ക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കട്ടൗട്ടുകള്‍ എടുത്ത് മാറ്റില്ലെന്നും മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും നിയമപ്രശ്നം ഉയര്‍ന്നാല്‍ അപ്പോള്‍ അലോചിക്കാമെന്നും കൊടുവള്ളി നഗരസഭാ ചെയര്‍മാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും ബ്രസീല്‍ താരം നെയ്മറുടെയും കട്ടൗട്ടുകളാണ് പുള്ളാവൂരിലെ ചെറുപുഴയില്‍ സ്ഥാപിച്ചത്. അര്‍ജന്‍റീനയുടെ ആരാധകര്‍ തങ്ങളുടെ പ്രിയ താരം ലയണല്‍ മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ടാണ് ആദ്യം സ്ഥാപിച്ചത്. പിന്നാലെ ബ്രസീല്‍ ആരാധകര്‍ നെയ്മറുടെ 40 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചു. രാത്രിയിലും കാണാന്‍ സാധിക്കുന്ന വിധത്തില്‍ വെളിച്ച സംവിധാനങ്ങളും കട്ടൗട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്. പിന്നാലെ കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. താമരശ്ശേരി പരപ്പന്‍പൊയിലിലാണ് 45 അടിയോളം ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.