തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യണം: മന്ത്രി എംബി രാജേഷ്

single-img
4 May 2024

സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്. എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാല്‍ അതൊരു നല്ല മാതൃകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരിലെ ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയന്‍ സൃഷ്ടിച്ച മാതൃക, ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ക്കും സ്വീകരിക്കാവുന്നതാണെന്ന് എംബി രാജേഷ് അഭിപ്രായപ്പെട്ടു.

‘ ലോക്സഭാ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മുന്നണികള്‍ മത്സരിച്ചാണ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയെല്ലാം ഉപയോഗശൂന്യമാവുകയും അക്ഷരാര്‍ഥത്തില്‍ മാലിന്യമായിത്തീരുകയും ചെയ്തു.’ നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടലുകള്‍ക്ക് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നേതൃത്വം നല്‍കുന്നത് ജനങ്ങളില്‍ നല്ലൊരു സന്ദേശം നല്‍കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.