വാരണാസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ബിസിസിഐ

single-img
17 March 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ബിസിസിഐ.

മുന്നൂറ് കോടി രൂപ മുടക്കിയാണ് സ്റ്റേഡിയം പണിയുന്നത്. യുപി സര്‍ക്കാരിന്‍റെ സഹകരണത്തോടെയാണ് സ്റ്റേഡിയം നിര്‍മ്മാണം. സ്ഥലമേറ്റെടുക്കുന്നതിനായി 121 കോടി ഇതിനോടകം സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു. മുപ്പതിനായിരം പേര്‍ക്ക് ഇരിക്കാനാവുന്നതാവും സ്റ്റേഡിയം. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ യുപിക്ക് മൂന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളാവും. ലക്നൗലും കാണ്‍പൂരിലും നിലവില്‍ അന്താരാഷ്ട്ര സ്റ്റേഡിയങ്ങളുണ്ട്.

സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഉദേശിക്കുന്ന സ്ഥലം ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയും സെക്രട്ടറി ജയ് ഷായും അടങ്ങുന്ന ടീം ബുധനാഴ്‌ച സന്ദര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. വാരണാസിക്ക് പുറമെ ബിഹാറില്‍ നിന്നുള്ള ക്രിക്കറ്റ് ആരാധകരെയും ലക്ഷ്യമിട്ടുള്ളതാണ് പുതിയ സ്റ്റേഡിയം. 31 ഏക്കര്‍ സ്ഥലത്താണ് പുതിയ സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം. 30 വര്‍ഷത്തേക്ക് ലീസിന് ഈ സ്ഥലം യുപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് കൈമാറും. ലീസ് കാലാവധി 90 വര്‍ഷം വരെ നീട്ടാന്‍ വ്യവസ്ഥയുണ്ട്. 300 കോടി രൂപയാണ് സ്റ്റേഡിയത്തിനായി ബിസിസിഐ മുടക്കുക. വാരണാസിയില്‍ സ്റ്റേഡിയം പണിയാല്‍ 2022 മെയ് മാസത്തിലാണ് സംസ്ഥാന സര്‍ക്കാരും ക്രിക്കറ്റ് അസോസിയേഷനും ശ്രമം തുടങ്ങിയത്.