അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത കല്‍പ്പിച്ച്‌ കരസേന

single-img
7 October 2022

കോഴിക്കോട്:അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത കല്‍പ്പിച്ച്‌ കരസേന. ഇവര്‍ക്ക് അഗ്നിവീര്‍ റിക്രൂട്ട്മെന്‍റുകളില്‍ പങ്കെടുക്കാനാവില്ല.

നിയമാവലിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി.പ്രതിഷേധങ്ങള്‍ റിക്രൂട്ട്മെന്‍റിനെ ബാധിച്ചിട്ടില്ലെന്നും കോഴിക്കോട് അഗ്നിവീര്‍ റിക്രൂട്ട്മെന്‍റിനെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

കേരളം , കര്‍ണ്ണാടക , പോണ്ടിച്ചേരി, ലക്ഷ ദ്വീപ് എന്നീ പ്രദേശങ്ങളാണ് ബംഗലുരു റിക്രൂട്ട്മെന്‍റെ് മേഖലക്ക് കീഴില്‍ ഉള്ളത്. കര്‍ണ്ണാടയിലും കേരളത്തിലും റിക്രൂട്ട്മെന്‍റ് നടപടികള്‍ പുരോഗമിക്കുകയാണ് .കേരളത്തില്‍ വടക്കന്‍ മേഖല റിക്രൂട്ട്മെന്‍റ് റാലിയില്‍ 23000 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ പതിമൂവ്വായിരത്തി ഒരു നൂറോളം പേര്‍ ഇതിനകം റാലിക്കെത്തി. എഴുനൂറ്റിഅഞ്ച് പേര്‍ പ്രാഥമിക യോഗ്യത നേടി. 624 പേരെ വീണ്ടും പരിശോധനക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ ഒരിടത്തും റിക്രൂട്ട്മെന്‍റിനെ
ബാധിച്ചിട്ടില്ലെന്ന് കരസേന അറിയിച്ചു.

തെക്കന്‍ കേരളത്തിലെ റിക്രൂട്ട്മെന്‍റ് റാലി കൊല്ലത്ത് അടുത്ത മാസം 15 ന് നടക്കും.കേരളത്തിലെ യുവാക്കള്‍ എഴുത്തു പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ കായിക ക്ഷമത കുറേക്കൂടി മെച്ചപ്പെടാനുണ്ടെന്നാണ് കരസേനയുടെ വിലയിരുത്തല്‍.വനിതകള്‍ക്കായുള്ള റിക്രൂട്ട്മെന്‍റ് റാലി അടുത്തമാസം ബംഗലുരുവില്‍ നടക്കും.ഇതിനായി പതിനൊന്നായിരത്തോളം വനിതകള്‍ ബംഗലുരു റിക്രൂട്ട്മെന്‍റ് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കരസേന അറിയിച്ചു.