വിഴിഞ്ഞം തുറമുഖ സമരം: തുറമുഖ മന്ത്രി വിഡ്ഢിയാണെന്ന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ്
മന്ത്രി അബ്ദുറഹ്മാനെതിരെ രൂക്ഷ വിമർശനവുമായി വിഴിഞ്ഞം സമരസമിതി നേതാവ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ്. തുറമുഖ മന്ത്രി വിഡ്ഢിയാണ്. അദ്ദേഹത്തിന്റെ പ്രസംഗം കള്ളങ്ങൾ കുത്തിനിറച്ചതാണ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ്. വിഴിഞ്ഞം തുറമുഖത്തെ മത്സ്യത്തൊഴിലാളിസമരം മുന്‍കൂട്ടി തയാറാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ സഭയിലെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അദാനിയുടെ അശാസ്ത്രീയമായ പോര്‍ട്ട് നിര്‍മ്മാണം ഉപേക്ഷിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ല. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയാണ് സംസാരിക്കുന്നത്. തുറമുഖം വന്നതുകൊണ്ട് ആര്‍ക്കും തൊഴില്‍ ലഭിക്കുമെന്ന് കരുതുന്നില്ല. ആരെങ്കിലും അവരില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അദാനിക്ക് തിരിച്ചുകൊടുത്ത് തിരിച്ചുപോകാന്‍ ആവശ്യപ്പെടുക.’ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
തുറമുഖനിര്‍മാണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലും നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതി മൂലം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ല. നിര്‍മാണം നിര്‍ത്തിയാല്‍ സാമ്പത്തിക, വാണിജ്യ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തില്‍ ‘പുനര്‍ഗേഹം’ പദ്ധതി പ്രകാരം ഫ്ലാറ്റുകള്‍ നിര്‍മിച്ചുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാനും പറഞ്ഞു. മുട്ടത്തറയില്‍ പത്തേക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മന്ത്രി മറുപടി നല്‍കി.