ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്

single-img
22 August 2022

ന്യൂഡല്‍ഹി: ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എ.ഐ.എഫ്.എഫ്) കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്. ഫെഡറേഷന്‍ ഭരണത്തിനായി രൂപീകരിച്ച സമിതി കോടതി പിരിച്ചുവിട്ടു.

ഭരണചുമതല ആക്ടിങ് സെക്രട്ടറി ജനറലിനു നല്‍കി. ഫേഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടുകയും ചെയ്തിട്ടുണ്ട്. ഫിഫാ നിരോധനം ഒഴിവാക്കാനുള്ള ആദ്യപടിയായാണ് നടപടിയെന്നാണ് അറിയുന്നത്.

അസോസിയേഷനില്‍ പുറത്തുനിന്നുള്ള കൈകടത്തലുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഫിഫയില്‍നിന്ന് എ.ഐ.എഫ്.എഫിനെ ഈ മാസം 15ന് ഫിഫ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ ആതിഥേയത്വവും ഇന്ത്യയ്ക്കു നഷ്ടപ്പെട്ടേക്കും. ഫിഫയുടെ നടപടിയില്‍നിന്ന് രക്ഷപ്പെടാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് താല്‍ക്കാലിക ഭരണസമിതിയെ പിരിച്ചുവിട്ടത്.

ആഗസ്റ്റ് മൂന്നിനാണ് അസോസിയേഷന്റെ ഭരണത്തില്‍ ഇടപെട്ട് സുപ്രിംകോടതി നിര്‍ണായക ഉത്തരവിറക്കിയത്. ആഗസ്റ്റ് 28ന് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് ഉത്തരവിട്ട കോടതി അതുവരെ ഭരണകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ ജസ്റ്റിസ് എ.ആര്‍ ധാവെയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക സമിതിയെ നിയോഗിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ 36 പ്രമുഖ താരങ്ങള്‍ക്ക് വോട്ടവകാശവും നല്‍കിയിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് ഫിഫ അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ഫുട്‌ബോള്‍ അസോസിയേഷന്‍ ഭരണകാര്യത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെടുന്നത് ഫിഫ തത്വങ്ങള്‍ക്ക് എതിരാണ്. ഇത് ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫിഫയുടെ നടപടി.