ബിൽക്കിസ് ബാനോ കേസിൽ പ്രതികളെ വിട്ടയച്ചത് മാനുഷിക പരിഗണന നൽകി: വി മുരളീധരൻ
ബിൽക്കിസ് ബാനോ കേസിൽ പ്രതികളെ വിട്ടയച്ചത് മാനുഷിക പരിഗണന നൽകിയാണ് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മാത്രമല്ല പ്രതികൾക്ക് സ്വീകരണം നൽകിയതിൽ ബിജെപിക്ക് പങ്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ തിങ്കളാഴ്ച ഗോധ്ര ജയിലിൽ നിന്ന് മോചിപ്പിച്ചതിനു ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് വലിയതോതിലുള്ള വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ ഇതിനെ വിമര്ശച്ചു രംഗത്ത് വന്നിരുന്നു. കുറ്റവാളികൾ 14 വർഷം ജയിൽവാസം അനുഭവിച്ചതിനാലും പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാരണങ്ങളാലും അവരുടെ ഇളവ് അപേക്ഷ സർക്കാർ പരിഗണിച്ചതായി ഗുജറാത്ത് അഡീഷണൽ ചീഫ് സെക്രട്ടറി രാജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്.
2002 മാർച്ച് 3 ന് ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗത്തിന് ഇരയായത്. അന്ന് അവർക്കു 19 വയസ്സായിരുന്നു. കലാപകാരികൾ അവരുടെ കുടുബത്തിലെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ 14 പേരെ കൊലപ്പെടുത്തി.