ഇസ്രയേലുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്ന് തുർക്കി
ഇസ്രയേലുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായതായി തുർക്കി. എന്നാൽ പലസ്തീൻ വിഷയം തുർക്കി ഉപേക്ഷിക്കുകയാണെന്ന് ഇതിന് അർത്ഥമില്ലെന്നും തുർക്കി വിദേശകാര്യ മന്ത്രി കാവൂസ് ഓഗ് ലു പറഞ്ഞു.
നീണ്ട ചർച്ചകൾക്കൊടുവിലാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായത്. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലും നയതന്ത്ര പ്രതിനിധികളെ ഉടൻ നിയമിക്കും. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങൾ വിപുലമാക്കുന്നതിനും മേഖലയിലെ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സൗഹൃദം സഹായിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി യായിർ ലാപിഡിന്റെ ഓഫീസ് അറിയിച്ചു
2018ൽ യുഎസ് ജറൂസലമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ അറുപതോളം പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചിരുന്നു. പിന്നാലെയാണ് ഇരുരാജ്യങ്ങളും അംബാസഡർമാരെ പുറത്താക്കിയത്.