കിഫ്ബി കേസ്: തോമസ് ഐസക് ഇന്ന് ഇഡിക്ക് മുന്പാകെ ഹാജരാകില്ല; സി പി എം നിയമപോരാട്ടത്തിന്

single-img
11 August 2022

കിഫ്ബി കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇഡിക്ക് മുന്പാകെ ഹാജരാകില്ല. രാവിലെ പതിനൊന്നിന് ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നൽകിയിരുന്ന നിർദ്ദേശം. ഇ ഡിക്കെതിരെ തോമസ് ഐസക്കിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹാജരാകേണ്ടതില്ല എന്ന സി പി എം തീരുമാനം.

ഇത് രണ്ടാം തവണയാണ് ഇഡിക്ക് മുന്നിൽ ഹാജരാകാൻ തോമസ് ഐസക് വിസമ്മതിക്കുന്നത്. താൻ ചെയ്ത കുറ്റമെന്തെന്നോ കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം എന്താണെന്നോ ആദ്യം ഇ ഡി വ്യക്തമാക്കണം എന്നാണു ഐസക്കിന്റെ നിലപാട്. കിഫ്ബിയുടെ എല്ലാ പ്രവർത്തനങ്ങളും നിയമപരമാണ്. റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പോലുളള ഏജൻസികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നെന്നുമാണ് സിപിഎം നിലപാട്.

അതേസമയം ഇഡി നീക്കത്തിനെതിരെ അഞ്ച് എം എൽ എമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ് ,ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്.