കടലില്‍ വീണ് യുവതിയെ കാണാതായ സംഭവത്തില്‍ വമ്ബന്‍ ട്വിസ്റ്റ്

single-img
30 July 2022

ഹൈദരാബാദ്: കടലില്‍ വീണ് യുവതിയെ കാണാതായ സംഭവത്തില്‍ വമ്ബന്‍ ട്വിസ്റ്റ്. ഭര്‍ത്താവുമൊത്ത് എത്തിയ 23 വയസ്സുകാരിയായ യുവതിയെ ആണ് കാണാതായത്.

കടലില്‍ വീണെന്ന് കരുതി യുവതിയ്ക്ക് വേണ്ടി മൂന്നു ദിവസത്തോളമാണ് കോസ്റ്റ്ഗാര്‍ഡും നാവികസേനയും കടലില്‍ തിരച്ചില്‍ നടത്തിയത്. വിശാഖപട്ടണത്തെ ആര്‍കെ ബീച്ചിലാണ് സംഭവം. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആര്‍.സായ് പ്രിയയെ ആണ് കാണാതായത്.

രണ്ട് കപ്പലുകളാണ് യുവതിയെ കണ്ടെത്താനുള്ള തിരച്ചിലിന് വേണ്ടി രംഗത്തിറങ്ങിയത്. 72 മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലില്‍ ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്‌തു. ചേതക് ഹെലികോപ്റ്ററും ദൗത്യത്തില്‍ പങ്കുചേര്‍ന്നിരുന്നു. സിറ്റി മേയറും ഡപ്യൂട്ടി മേയറും സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തിയിരുന്നു. ഒടുവില്‍ താന്‍ കാമുകനൊപ്പമുണ്ടെന്നു സായ് പ്രിയ കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ചതോടെയാണ് ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്ക തീര്‍ന്നത്.

ബുധനാഴ്ച വൈകിട്ടോടെ കടലില്‍ തിരച്ചില്‍ നടക്കുന്നതിനിടെയാണ് തന്നെ ആരും അന്വേഷിക്കേണ്ടെന്നും താന്‍ കാമുകനൊപ്പം ബെംഗളൂരുവില്‍ ഉണ്ടെന്ന് സായ് പ്രിയ മാതാപിതാക്കളെ അറിയിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ഫാര്‍മസി കമ്ബനിയില്‍ ജീവനക്കാരനായ ശ്രീനിവാസ റാവുവും സായ് പ്രിയയും 2020 ജൂലായ് 25നാണ് വിവാഹിതരായത്. കഴിഞ്ഞ തിങ്കളാഴ്ച രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കാനായി ആര്‍കെ ബീച്ചില്‍ എത്തിയപ്പോഴായിരുന്നു സായ് ‌പ്രിയയെ കാണാതായത്.