‘രാഷ്ട്രപത്‌നി’ പരാമർശം; രാഷ്ട്രപതിയെ നേരിട്ട് കണ്ട് മാപ്പുപറയാമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി
രാജ്യത്തെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്ന് വിളിച്ചതില്‍ താൻ മാപ്പു പറയാമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഇതിനായി രാഷ്ട്രപതിയെ നേരിട്ട് കണ്ട് മാപ്പുപറയാമെന്ന് വ്യക്തമാക്കിയ ചൗധരി കൂടിക്കാഴ്ചയ്ക്ക് സമയവും തേടിയിട്ടുണ്ട്.
വിവാദ പരാമർശത്തിൽ ചൗധരിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു.
ഇന്ന് ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധിര്‍ രഞ്ജന്‍ ചൗധരി വിവാദ പരാമര്‍ശം നടത്തിയത്. രാഷ്ട്രപതിയെ ‘രാഷ്ട്രപത്‌നി’ എന്ന് വിളിച്ചത് തന്റെ നാക്കുപിഴയെന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി പിന്നീട് വിശദീകരിക്കുകയും ചെയ്തിരുന്നു . ഇതേ തുടര്‍ന്ന് പാര്‍ലമെന്റില്‍ ബി ജെ പി കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാഗ്വാദമുണ്ടാവുകയുമുണ്ടായി.