മലപ്പുറത്ത് വാഹന പരിശോധനക്കിടെ മാനസിക അസ്വാസ്ഥ്യം നേരിടുന്ന യുവാവ് പൊലീസിനെ ആക്രമിച്ചു

single-img
28 July 2022

താനൂര്‍: മലപ്പുറത്ത് വാഹന പരിശോധനക്കിടെ മാനസിക അസ്വാസ്ഥ്യം നേരിടുന്ന യുവാവ് പൊലീസിനെ ആക്രമിച്ചു.

താടിയില്‍ കടിയേറ്റ പോലീസുകാരന് പ്ലാസ്റ്റിക് സര്‍ജറി. താനൂര്‍ ഒഴൂര്‍ വെട്ടുകുളത്താണ് വാഹന പരിശോധനക്കിടെ യുവാവ് പിടിയിലായത്. ഹെല്‍മെറ്റ് ധരിക്കാത്തതായിരുന്നു കുറ്റം.

തുടര്‍ന്ന് റോഡരികില്‍ നടന്ന വാക്ക് തര്‍ക്കം അടുത്തുള്ള വീട്ടുമുറ്റത്തേക്ക് നീങ്ങി. ഇതിനിടയില്‍ യുവാവ് അക്രമാസക്തനായി. ഇവിടെയുണ്ടായിരുന്ന ചെടിച്ചട്ടി യുവാവ് എസ്‌ഐ ക്ക് നേരെ വലിച്ചെറിഞ്ഞു. ഭാഗ്യം കൊണ്ടാണ് എസ്‌ഐ രക്ഷപ്പെട്ടത്. ഇതിനിടയില്‍ താനൂര്‍ സ്റ്റേഷനിലെ സിപിഒ പ്രശോഭിനെ കടിച്ചു.

താടിയില്‍ കടിയേറ്റ പോലീസുകാരന് പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയിലാണ് ചികിത്സ തേടിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴടക്കാന്‍ സാധിച്ചത്. വര്‍ഷങ്ങളായി ചികിത്സ തേടുന്ന ആളാണ്‌ പരാക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു.