ജീവനുള്ള പാലങ്ങൾ കാണാൻ മേഘാലയയിലേക്ക് പോയാലോ?

single-img
27 July 2022

കോണ്‍ക്രീറ്റും കമ്പിയും ഉപയോഗിച്ച് നിർമ്മിച്ച പാലങ്ങളാണല്ലോ നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ അങ്ങ് വടക്ക് മേഘാലയയിൽ ജീവനുള്ള പാലങ്ങൾ ഉണ്ട്; തലമുറകളിലൂടെ വളര്‍ത്തിയെടുക്കുന്ന ജീവനുള്ള വേരുപാലങ്ങള്‍. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയ സന്ദര്‍ശിക്കുന്നവര്‍ ഈ പാലത്തിലൂടെയുള്ള ട്രെക്കിംഗ് ഒരിക്കലും ഒഴിവാക്കാറില്ല. നൂറ്റാണ്ടുകളോളം നീണ്ടു നില്‍ക്കുന്ന പ്രക്രിയയിലൂടെയും പരിപാലനത്തിലൂടെയും മാത്രം വളര്‍ത്തിയെടുക്കുന്ന ഇത്തരം വേരുപാലങ്ങള്‍ കാണേണ്ട ഒരു കാഴ്ച തന്നെയാണ്.

അരുവികളുടെയും ആറുകളുടെയും ഇരുവശങ്ങളിലുമായി നില്‍ക്കുന്ന പ്രത്യേക തരം ചില മരങ്ങളുടെ വേരുകള്‍ കൊരുത്തു കൊരുത്ത് വളര്‍ത്തിയെടുക്കുന്നതാണ് ഓരോ വേരുപാലങ്ങളും. പ്രകൃതിയോട് ചേര്‍ന്ന് മനുഷ്യന്‍ നിര്‍മ്മിച്ച ഈ പാലങ്ങള്‍ അതുകൊണ്ടുതന്നെയാണ് ഒരത്ഭുതമായി നിലകൊള്ളുന്നത്.

മേഘാലയയിലെ ഗോത്ര വിഭാഗക്കാരായ ഖാസി വിഭാഗത്തില്‍ പെട്ടവരാണ് ഈ ജീവനുള്ള പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന മഴക്കാലത്ത് നദികളും തോടുകളും കരകവിഞ്ഞൊഴുക സ്വഭാവീകമാണ്. ആ സമയങ്ങളില്‍ നദികള്‍ കടക്കാനായി പ്രകൃതി ദത്തമായി അവര്‍ കണ്ടെത്തിയ വഴിയാണ് ജീവനുള്ള വേരുപാലങ്ങള്‍.

അത്തി വര്‍ഗ്ഗത്തില്‍ പെട്ട Ficus elastica എന്ന ശാസ്ത്രീയ നാമമുള്ള വൃക്ഷങ്ങളുടെ വേരുകളാണ് പാലം നിര്‍മ്മാണത്തിനായി വളര്‍ത്തിയെടുക്കുന്നത്. റബര്‍ ബുഷ് എന്നാണിതിനെ വിളിക്കുന്നത്. തടിയില്‍ നിന്നും വേരുകള്‍ വളരുന്ന വൃക്ഷമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഏറ്റവും കുറഞ്ഞത് 15 വര്‍ഷമെങ്കിലും വേണ്ടി വരും ഒരു പാലത്തിന്റെ രൂപം ആയിക്കിട്ടുവാന്‍. മരങ്ങളുടെ വേരുകള്‍ പൊള്ളയായ കമുകിന്‍ തടിയ്ക്കുള്ളിലൂടെ, അല്ലെങ്കില്‍ കമുകില്‍ തടി തുരന്ന്, മറുകരയിലേക്ക് കടത്തി വിടും. വേരുകള്‍ പന്തലിച്ചു പോകാതെ കൃത്യമായി മറുകരെ എത്തുവാനാണ് ഇങ്ങനെ തടിക്കുള്ളിലൂടെ കടത്തി വിടുന്നത്. ഇങ്ങനെ അക്കരെയെത്തുന്ന വേരിനെ മണ്ണിലേക്കിറങ്ങുവാന്‍ അനുവദിക്കും. ആവശ്യത്തിനു വേരുകളും കരുത്തും ആയിക്കഴിഞ്ഞാല്‍ ഇതിന്റെ മേലെ തടിയോ കല്ലോ ഒക്കെയിട്ട് ഒരു പാലത്തിന്റെ രൂപത്തിലേക്ക് മാറ്റും. വേരുകള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ ഇതിന്റെ കരുത്ത് കൂടിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.

ഇവിടുത്തെ മിക്ക വേരുപാലങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറ്റുവും പ്രായം കൂടിയ പാലത്തിന് 500 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ എന്നു മുതലാണ്, അല്ലെങ്കില്‍ എങ്ങനെയൊരു സാഹചര്യത്തിലാണ് വേരു പാലങ്ങള്‍ നിര്‍മ്മിച്ച് തുടങ്ങിയത് എന്നതിന് കൃത്യമായ തെളിവുകളില്ല. 1844 ല്‍ ലെഫ്റ്റനന്റ് എച്ച്. യൂള്‍ എഴുതിയ ‘ജേണല്‍ ഓഫ് ദ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍’ എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് വേരുപാലങ്ങളെക്കുറിച്ചുള്ള ഏറ്റവും പഴയ രേഖകള്‍ എന്നാണ് കരുതുന്നത്.

വിവിധ റൂട്ടുകളിലൂടെയുള്ള ബ്രിഡ്ജ് ട്രെക്കിംഗിന് ഇവിടെ അവസരമുണ്ട്.

ഉമ്മുണോയ് റൂട്ട് ബ്രിഡ്ജ് (Ummunoi Root Bridge)

ലൈതികിന്‍സ്യൂ (Laitkynsew village) ഗ്രാമത്തില്‍ നിന്നാണ് ഈ ട്രെക്കിംഗ് ആരംഭിക്കുന്നത്. സിയേജ് (Siej village) ഗ്രാമത്തിന് സമീപത്തുള്ള ഉമ്മുണോയി നദിക്ക് കുറുകേയാണ് ഈ വേരുപാലം ഉള്ളത്. സോഹ്സാരത് (Sohsarat) ഗ്രാമത്തിലൂടെയുള്ള ഈ ട്രെക്കിംഗിന് രണ്ട് മണിക്കൂര്‍ സമയം എടുക്കും. തിരികെ വരാന്‍ മൂന്ന് മുതല്‍ നാലുമണിക്കൂര്‍ വരെയെടുക്കും. 1400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലത്തിന് 74 മീറ്റർ നീളമുണ്ട്.

ബ്രിഡ്ജ് (Umkar Root Bridge)

സിയേജ് (Siej village) ഗ്രാമത്തിലൂടെയാണ് ഈ ട്രെക്കിംഗ്. ഇതൊരു ചെറിയ പാലമാണ്. അതിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ വെറും അര മണിക്കൂർ മതി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രദേശത്തെ വെള്ളപ്പൊക്കത്തിൽ ഈ റൂട്ട് ബ്രിഡ്ജിന്റെ ചിലഭാഗങ്ങള്‍ തകര്‍ന്ന് പോയിട്ടുണ്ട്.

റിറ്റിമ്മെന്‍ റൂട്ട് ബ്രിഡ്ജ് (Rtiymmen Root Bridge)

ടിര്‍ന (Tyrna village) ഗ്രാമത്തില്‍ നിന്നാണ് ഈ ട്രെക്കിംഗ് ആരംഭിക്കുന്നത്. ഏകദേശം 30 മീറ്റര്‍ നീളമുള്ള ഈ പാലമാണ് ലിവിംഗ് റൂട്ടുകളില്‍ വച്ച് ഏറ്റവും നീളം കൂടിയത്.

ഉംഷ്യാങ് ഡബിള്‍ ഡെക്കര്‍ റൂട്ട് ബ്രിഡ്ജ് (Umshiang Double Decker Root Bridge)

നോങ്രിയറ്റ് ഗ്രാമത്തിലെ (Nongriat village) ഉംഷ്യാങ് നദിക്ക് കുറുകേയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ടിര്‍ന (Tyrna village) ഗ്രാമത്തില്‍ നിന്നാണ് ഇവിടേയ്ക്ക് ട്രെക്കിംഗ് ആരംഭിക്കുന്നത്.

മോസോ റൂട്ട് ബ്രിഡ്ജ് (Mawsaw Root Bridge)

മേഘാലയയിലെ മറ്റൊരു സുന്ദരമായ റൂട്ട് ബ്രിഡ്ജ് ആണ് ഇത്. ഉംഷിയാങ്ങിലൂടെ ഏകദേശം 20 – 30 മിനിറ്റ് നടന്നാൽ മൗസാവ് പാലത്തിൽ എത്തിച്ചേരും. പ്രകൃതിദത്തമായ നീന്തൽക്കുളം ഈ സ്ഥലത്തെ ആകർഷണമാണ്.