ദ്രൗപദി മുർമു രാഷ്ട്രപതിയായി അധികാരമേറ്റു
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. രാവിലെ 10.15ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് എൻ.വി. രമണ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയും, ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയുമാണ് ദ്രൗപതി മുർമു.
രാവിലെ പാർലമെന്റ് ഹൗസിലെത്തിയ രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുർമുവിനെയും രാജ്യസഭാ, ലോക്സഭാ അധ്യക്ഷന്മാരും ചീഫ് ജസ്റ്റീസും ചേർന്നു സ്വീകരിച്ച് സെന്‍ട്രൽ ഹാളിലേക്ക് ആനയിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.
1997ൽ ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ ദ്രൗപദി മുർമു റായ്രംഗ്പൂർ പഞ്ചായത്ത് കൗണ്സിലറായിയാണ് രാഷ്ട്രീയ ജീവിതം തുടുങ്ങുന്നതു. 2000ൽ പഞ്ചായത്ത് ചെയർപേഴ്സണായി. ഒഡീഷയിൽ ബിജെപി സഖ്യ സർക്കാരിൽ വാണിജ്യ, ഫിഷറീസ് വകുപ്പുകളിൽ മന്ത്രിയായിരുന്നു. 2007ൽ ഒഡീഷ നിയമസഭയുടെ ഏറ്റവും മികച്ച എംഎൽഎക്കുള്ള നീൽകാന്ത പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2015 മേയ് 18നാണ് ജാർഖണ്ഡ് ഗവർണറാകുന്നത്. കൂടാതെ ബിജെപി പട്ടികവർഗ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമെന്ന് രാഷ്ട്രപതിയായശേഷമുള്ള പ്രഥമ പ്രസംഗത്തിൽ ദ്രൗപതി മുർമു പറഞ്ഞു. ‘രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്‍റെ ശക്തി. ദരിദ്രനും സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് എന്നിലൂടെ തെളിഞ്ഞു. എനിക്ക് പ്രാഥമിക വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നമായിരുന്നു. നിങ്ങളുടെ ഭാവിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ പാകുക എന്നാണ് യുവാക്കളോട് പറയാനുള്ളത്. രാഷ്ട്രപതി എന്ന നിലയിൽ നിങ്ങൾക്ക് എന്റെ പൂർണ്ണ പിന്തുണയുണ്ട്.’– രാഷ്ട്രപതി പറഞ്ഞു.
മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.